'ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിൻ്റെ രുചി അറിഞ്ഞവർ'; വിമർശനവുമായി എം മുകുന്ദൻ

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന പുസ്തകവുമായി ബന്ധപ്പെട്ട ചർച്ചക്കിടെയായിരുന്നു എഴുത്തുകാരന്റെ പരാമർശം

കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ വിമർശനവുമായി എഴുത്തുകാരൻ എം മുകുന്ദൻ. ഇപ്പോൾ നാമുള്ളത് കിരീടങ്ങൾ വാഴുന്ന കാലത്താണെന്നും ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കിരീടത്തിൻ്റെ പ്രാധാന്യം കൂടി വരുന്നു. തിരഞ്ഞെടുപ്പാണ് വരാനുള്ളത്.

അപ്പോൾ കീരിടത്തേക്കാൾ ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് തിരഞ്ഞെടുപ്പിനെ ഉപയോഗിക്കുക. അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിൻ്റെ രുചി അറിഞ്ഞവരാണെന്നും എം മുകുന്ദൻ വിമർശിച്ചു. സിംഹാസനത്തിൽ ഇരിക്കുന്നവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂ എന്നാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന പുസ്തകവുമായി ബന്ധപ്പെട്ട ചർച്ചക്കിടെയായിരുന്നു എഴുത്തുകാരന്റെ പരാമർശം.

എക്സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കല്; സൂര്യന് പരാമര്ശം വ്യക്തി പൂജയല്ലെന്ന് സിപിഐഎം

നേരത്തെ എംടി വാസുദേവൻ നായർ നടത്തിയ പ്രസംഗവും വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു എംടിയുടെ വിവാദ പരാമർശം. നേതൃപൂജകളിൽ ഇഎംഎസ് വിശ്വസിച്ചില്ലെന്നും ഇഎംഎസ്സാണ് യഥാർഥ കമ്യൂണിസ്റ്റെന്നും എംടി ചൂണ്ടിക്കാണിച്ചിരുന്നു. അധികാരത്തിലുള്ളവർ അത് ഉൾക്കൊള്ളണം. അധികാരം എന്നാൽ ആധിപത്യമോ, സർവ്വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നും എം ടി കുറ്റപ്പെടുത്തി. വിപ്ലവം നേടിയ ജനാവലി ആൾക്കൂട്ടം ആയി മാറുന്നു. ഈ ആൾക്കൂട്ടത്തെ, ആരാധകരും, പടയാളികളും ആക്കുന്നു എന്ന ശക്തമായ വിമർശനവും എംടി ഉന്നയിച്ചിരുന്നു.

To advertise here,contact us