നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; കോഴിക്കോട് ചികിത്സയിലുള്ള രണ്ട് പേർക്ക് വൈറസ് ബാധ

കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം.

കോഴിക്കോട്: ചികിത്സയിലുള്ള ഒമ്പത് വയസ്സുള്ള കുഞ്ഞിന് ഉൾപ്പെടെ ചികിത്സയിലിരിക്കുന്ന രണ്ട് പേർക്ക് നിപ സ്ഥിരീകരിച്ചു. പനി ബാധിച്ച് മരിച്ച രണ്ട് പേർക്കും പോസിറ്റീവെന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാഫലം. കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം. സമീപ ജില്ലകളായ മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകി. നിപ സ്ഥിരീകരിച്ച ഒരാൾ മരിച്ചയാളുടെ ഭാര്യാ സഹോദരനാണ്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂഷനിലേക്കയച്ച നാല് സാമ്പിളുകളിൽ മൂന്ന് സാമ്പിളുകളാണ് പോസീറ്റീവാണെന്ന് കണ്ടെത്തിയത്.

സെപ്റ്റംബർ 11ന് മരിച്ച വ്യക്തിക്ക് രോഗബാധയേറ്റത് ആശുപത്രിയിൽ നിന്നാകാമെന്നാണ് അനുമാനം. കോഴിക്കോട് ജില്ലയിൽ മാസ്ക് ധരിക്കണം. പ്രിൻസിപ്പൽ സെക്രട്ടറി രാവിലെ കോഴിക്കോടെത്തും. ആദ്യകേസാണ് രോഗ ഉറവിടം എന്നാണ് വിലയിരുത്തൽ. പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

വയനാട് ജില്ലയിലും ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ

കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലും ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ ഡോ. പി ദിനീഷ് അറിയിച്ചു. കോഴിക്കോട് ജില്ലയിലെ കുറ്റ്യയാടിക്ക് സമീപമുള്ള തൊണ്ടർനാട്, വെള്ളമുണ്ട, എടവക തുടങ്ങിയ പഞ്ചായത്തുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം പുലർത്തണം.

Read More: 75 ഐസൊലേഷൻ ബെഡുകൾ, 6 ഐസിയുകൾ, 4 വെൻ്റിലേറ്ററുകൾ; നിപ ബാധിതർക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് സജ്ജം

To advertise here,contact us