യുഎസ് പ്രകോപനമില്ലാതെ ആക്രമണം നടത്തി, അതിർത്തി കടന്ന് തിരിച്ചടി നൽകും; മുന്നറിയിപ്പുമായ് ഇറാൻ

യുഎസും ഇസ്രയേലും ഇറാനെ ഇനിയും ആക്രമിച്ചാൽ നിലപാട് കടുപ്പിക്കുമെന്നും ഇറാൻ

തെഹ്റാൻ: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായ് ഇറാൻ റെവല്യൂഷണറി ആർമി. ഹോർമൂസ് കടലിടുക്കിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഇറാൻ അറിയിച്ചത്. ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്കും ബോട്ടുകൾക്കും നേരെ സ്വയംരക്ഷാർത്ഥമാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് പറയുന്നത്. എന്നാൽ അമേരിക്കൻ നീക്കത്തിന് ശക്തമായ ഭാഷയിലാണ് ഇറാൻ മറുപടി നൽകിയത്.

പ്രതിരോധ സംവിധാനങ്ങൾ സമാധാനപരമായി നിലകൊള്ളുമ്പോൾ തന്നെയാണ് യു എസ് പ്രകോപനം സൃഷ്ടിച്ചതെന്ന് ഇറാൻ വ്യക്തമാക്കി. ഇത്രയും സങ്കീർണ്ണമായ അന്തരീക്ഷത്തിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എണ്ണക്കപ്പലുകൾ ഉൾപ്പെടെ 25 വാണിജ്യ ചരക്കുകപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോയതായും ഐആർജിസി അവകാശപ്പെട്ടു.

വെടിനിർത്തൽ കരാർ ലംഘിച്ച് അമേരിക്ക നടത്തുന്ന ആക്രമണങ്ങൾ നയതന്ത്ര ചർച്ചകൾക്ക് തിരിച്ചടിയായെന്നും ഇറാൻ കുറ്റപ്പെടുത്തി. യുഎസും ഇസ്രയേലും ഇറാനെ ഇനിയും ആക്രമിച്ചാൽ നിലപാട് കടുപ്പിക്കുമെന്നും അത് പ്രാദേശിക അതിർത്തികൾക്ക് അപ്പുറത്തേക്ക് വ്യാപിക്കുമെന്നും ഇറാൻ സായുധ സേനാ വക്താവ് അറിയിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘർഷം ലഘൂകരിക്കുന്നതിനായുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. യു എസും ഇറാനും തമ്മിൽ ഒരു ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നതിനുള്ള ചർച്ചകൾ നടക്കാനിരിക്കെയാണ് ഇറാന് നേരെ യു എസ് ആക്രമണം നടത്തിയത്. ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട നിബന്ധനകളിലും, യു എസ് ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കുന്നതിനെക്കുറിച്ചുമുള്ള വിയോജിപ്പുകളുമാണ് നിലവിൽ ചർച്ചകൾ സ്തംഭിക്കാൻ കാരണം. വിഷയം ചർച്ച ചെയ്യുന്നതിനായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച‌ വൈറ്റ് ഹൗസിൽ പ്രത്യേക കാബിനറ്റ് യോഗം വിളിച്ചിട്ടുണ്ട്.

Content Highlights: Iran’s Revolutionary Guard has issued a strong warning to the United States amid rising regional tensions, drawing international attention to the latest developments

To advertise here,contact us