പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം? ഹോർമുസിനെ ഉപരോധിക്കാൻ 15 യുദ്ധക്കപ്പൽ വിന്യസിച്ച് അമേരിക്ക

ഹോർമുസ് ഉപരോധത്തിന് പുറമെ അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്

ടെഹ്റാൻ: അമേരിക്കൻ-ഇറാൻ സമാധാന ചർച്ച ധാരണയാകാതെ അലസിപ്പിരിഞ്ഞതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ സാ​ഹചര്യം മുറുകുന്നു. ഇറാൻ-അമേരിക്ക വെടിനിർത്ത ധാരണ നിലനിൽക്കുന്നതിനിടയിലും വീണ്ടുമൊരു യുദ്ധഭീതി ഉയർത്തുന്ന നീക്കങ്ങളാണ് അമേരിക്ക് നടത്തുന്നത്. ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനുള്ള അമേരിക്കൻ നീക്കമാണ് പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. ഇറാനെതിരെ സമ്പൂർണ്ണ നാവിക ഉപരോധമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം. ഹോർമുസ് വഴി ഒരു കപ്പലുകളും കടത്തിവിടില്ലെന്ന നിലപാടിലാണ് അമേരിക്ക. ഹൊർമുസ് ഉപരോധത്തിന് പുറമെ അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ഇറാനെ ലക്ഷ്യം വെച്ച് 15 യുദ്ധകപ്പലുകളാണ് അമേരിക്ക പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന്. വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൻ, യുഎസ്എസ് ബെയിൻബ്രിഡ്ജ്, യുഎസ്എസ് തോമസ് ഹഡ്നർ, യുഎസ്എസ് ഫ്രാങ്ക് ഇ പീറ്റേഴ്സൺ ജൂനിയർ, യുഎസ്എസ് ഡെൽബർട്ട് ഡി ബ്ലാക്ക്, യുഎസ്എസ് ജോൺ ഫിൻ, യുഎസ്എസ് മൈക്കൽ മർഫി, യുഎസ്എസ് മിറ്റ്ഷർ, യുഎസ്എസ് പിങ്ക്നി, യുഎസ്എസ് റാഫേൽ പെരാൾട്ട, യുഎസ്എസ് സ്പ്രുവൻസ്, യുഎസ്എസ് മിലിയസ് എന്നീ 11 ഡിസ്ട്രോയർ കപ്പലുകളുമാണ് പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്നത്. ഇറാനെ ഉപരോധിക്കുന്നതിൻ്റെ ഭാ​ഗമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നിർദ്ദേശാനുസരണമാണ് കപ്പലുകളുടെ വിന്യാസം എന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനുപുറമെ, യുഎസ്എസ് ട്രിപ്പോളി, യുഎസ്എസ് ന്യൂ ഓർലിയൻസ്, യുഎസ്എസ് റഷ്മോർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പോളി ആംഫിബിയസ് റെഡി ഗ്രൂപ്പും (ARG) ഈ മേഖലയിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഇറാൻ ഹോർമുസ് വഴിയുള്ള നിയന്ത്രിത കപ്പൽ ഗതാഗതത്തിന് അനുമതി നൽകിയിരുന്നെങ്കിലും അമേരിക്കൻ ഉപരോധത്തോടെ ഹോർമുസ് ഏതാണ്ട് സ്തംഭിച്ച അവസ്ഥിയിലാണെന്നാണ് റിപ്പോർട്ട്.

ഇതിനിടെ വീണ്ടും യുദ്ധത്തിനൊരുങ്ങിയാൽ കനത്ത തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി ഇറാനും രം​ഗത്ത് വന്നിട്ടുണ്ട്. ​ഗൾഫിലെയും ഒമാനിലെയും അടക്കം അമേരിക്കൻ സഖ്യരാജ്യങ്ങളിലെ തുറമുഖങ്ങൾ ലക്ഷ്യം വെയ്ക്കുമെന്നാണ് ഇറാൻ്റെ മുന്നറിയിപ്പ്. ഇതിനിടെ ഹോർമുസ് ഇറാൻ്റെ സ്വത്തല്ലെന്ന നിലപാടുമായി യുഎഇ രം​ഗത്ത് വന്നിട്ടുണ്ട്. ബഹ്റൈൻ രാജവുമായി യുഎഇ പ്രസി‍‍ഡൻ്റ് ചർച്ച നടത്തി. വിട്ടുവീഴ്ച ചെയ്യണമെന്ന് ഖത്തറും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ മേഖലയിലെ അഞ്ച് രാജ്യങ്ങളോട് ഇറാൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി ഇറാൻ്റെ ദേശീയ വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്യുന്നു. ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡർ അമീർ-സയീദ് ഇറവാനിയുടെ അഭിപ്രായങ്ങൾ ഉദ്ധരിച്ചാണ് ഇർനയുടെ റിപ്പോർട്ട്. ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ, യുഎഇ, ജോർദാൻ എന്നീ രാജ്യങ്ങൾ അന്താരാഷ്ട്ര നിയമപ്രകാരം ഇറാനോടുള്ള അവരുടെ അന്താരാഷ്ട്ര കടമകൾ ലംഘിച്ചുവെന്നും യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു ഇറവാനി അഭിപ്രായപ്പെട്ടതെന്നാണ് റിപ്പോ‍ർട്ട്.

Content Highlights: Tensions escalate in the Middle East as the US imposes a naval blockade on Iranian ports in the Strait of Hormuz, deploying over 15 warships including the USS Abraham Lincoln. President Trump orders action after failed ceasefire talks with Iran. Latest updates on the 2026 Hormuz crisis and its impact on global oil supply.

To advertise here,contact us