വാഷിംഗ്ടൺ: അമേരിക്ക ഏർപ്പെടുത്തിയ ഉപരോധ രേഖയ്ക്ക് സമീപം എത്തുന്ന ഏതൊരു ഇറാനിയൻ കപ്പലിനെയും ഉടനടി തകർക്കുമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സമൂഹ മാധ്യമമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്.
പാകിസ്താനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രംപ് ഉപരോധത്തിന് ഉത്തരവിട്ടത്.
ഹോർമുസിൽ കൂടി കടന്ന് പോകാൻ ശ്രമിക്കുന്ന ഏത് കപ്പലിനേയും തടഞ്ഞ് പിടിച്ചെടുക്കുമെന്ന് യുഎസ് കമാൻഡ് മുന്നറിയിപ്പ് നൽകിയിരുന്നു. സംഘർഷ ബാധിത പ്രദേശം കടക്കാൻ ശ്രമിക്കുന്ന കപ്പലിനെ പിടിച്ചെടുക്കുമെന്നായിരുന്നു യുഎസിൻ്റെ ഭീഷണി. കപ്പലിൻ്റെ പതാക പരിഗണിക്കാതെ തടയുമെന്നാണ് യുഎസ് സെൻട്രൽ കമാൻഡിൻ്റെ ഭീഷണി ഉയർത്തിയത്. ഹോർമൂസിൻ്റെ ഉപരോധിക്കപ്പെട്ട പ്രദേശത്തേക്ക് അംഗീകാരമില്ലാതെ പ്രവേശിക്കുകയോ പോകുകയോ ചെയ്യുന്ന ഏതൊരു കപ്പലും തടയാനും വഴിതിരിച്ച് വിടാനും പിടിച്ചെടുക്കാനുമാണ് അമേരിക്കയുടെ തീരുമാനം എന്നാണ് യുഎസ് കമാൻഡ് അറിയിച്ചത്.
അതേസമയം, അമേരിക്കയുടെ നടപടി കടൽക്കൊള്ളയ്ക്ക് തുല്യമാണെന്നും തങ്ങളുടെ സുരക്ഷ അപകടത്തിലായാൽ മേഖലയിലെ മറ്റ് തുറമുഖങ്ങളും സുരക്ഷിതമായിരിക്കില്ലെന്നും ഇറാൻ പ്രതികരിച്ചു.
Content Highlights: President Donald Trump has warned that any Iranian ship that approaches the US embargo will be immediately destroyed