'ഏത് ആക്രമണവും അതേ തരത്തിൽ തന്നെ നേരിടും'; ട്രംപിന് ഇറാന്റെ മറുപടി

ഇറാന്റെ ഖുർദിഷ് പ്രദേശത്തെ സുലൈമാനിയ നഗരത്തിൽ ഡ്രോൺ ആക്രമണം തുടരുകയാണ്

തെഹ്‌റാൻ: ചൊവ്വാഴ്ചയ്ക്കുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ. ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാനിയൻ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി സമാനമായി തന്നെ തിരിച്ചടിക്കുമെന്നാണ് ഇറാൻ മറുപടി നൽകിയിരിക്കുന്നത്. ട്രംപിന്റെ പ്രകോപനപരമായ പരാമർശങ്ങളെ ഇറാൻ അപലപിക്കുകയും ചെയ്തു.

അതേസമയം ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിന്റെ ഹെയ്ഫയിലുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാലുപേരെ കാണാതായെന്നും ഇസ്രയേൽ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ വീണ്ടും തുടരുകയാണ്. കുവൈറ്റിലെ വൈദ്യുത നിലയങ്ങൾ, ജലശുദ്ധീകരണ ശാലകൾ, എണ്ണപാടങ്ങൾ എന്നിവിടങ്ങളിൽ ആക്രമണങ്ങൾ നടന്നപ്പോൾ ബഹറൈയ്‌നിലെ എണ്ണ പാടവും ആക്രമിക്കപ്പെട്ടിട്ടുണ്ട്.

അതിനിടെ ഇറാന്റെ ഖുർദിഷ് പ്രദേശത്തെ സുലൈമാനിയ നഗരത്തിൽ ഡ്രോൺ ആക്രമണം തുടരുകയാണ്. അതേസമയം ഇസ്രയേലും അമേരിക്കയും ഇനി ആക്രമണങ്ങൾ കടുപ്പിക്കാനാണ് തീരുമാനങ്ങളെങ്കിൽ അന്താരാഷ്ട്ര വ്യാപാരത്തെയും ആഗോള ഊർജ പ്രവാഹത്തെയും ബാധിക്കുമെന്നാണ് മോജ്തബ ഖമനയിയുടെ ഉപദേശകനായ അലി അക്ബർ വെലായത്തിയുടെ മുന്നറിയിപ്പ്. ഹോർമൂസ് കടലിടുക്കിന് പുറത്തേക്കുള്ള ചോക്ക്‌പോയിന്റുകളിലും ആക്രമണം ഉണ്ടാകുമെന്നാണ് പ്രധാന മുന്നറിയിപ്പ്.

യമൻ തീരത്തോട് ചേർന്നു കിടക്കുന്ന ബാബ് എൽ - മാൻദാബ് കടലിടുക്കിക്കാണ് ചെങ്കടലിനെ ഗൾഫ് ഒഫ് ഏദനെയും അഫബിക്കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത്. സൂയസ് കനാലിലേക്കുള്ള കപ്പൽയാത്രയുടെ പ്രധാന ചോക്ക്‌പോയിന്റാണിത്. യമനിലെ ഹൂതി വിമതർ ഇറാനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈ കടലിടുക്ക് ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസയിൽ നടന്ന വംശഹത്യയ്ക്കിടയിൽ ഇവിടെ ഹൂതി വിമതർ നടത്തിയ ആക്രമണം അന്താരാഷ്ട്ര വ്യാപാരത്തെ ബാധിച്ചിരുന്നു.

Content Highlights: Iran has issued a strong warning that it will respond “in the same way” to any U.S. strike

To advertise here,contact us