'അമേരിക്കയുടെ വിമാനവും ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടു, അഞ്ചുപേരെ വധിച്ചു'; അവകാശവാദവുമായി ഇറാൻ

ഇറാന്‍ വെടിവെച്ചിട്ട എഫ് 15 യുദ്ധവിമാനത്തില്‍ നിന്നിറങ്ങിയ പൈലറ്റിനെ അതിസാഹസികമായ നീക്കത്തിലൂടെ തങ്ങള്‍ രക്ഷപ്പെടുത്തിയെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം

തെഹ്‌റാന്‍: തകര്‍ന്നുവീണ തങ്ങളുടെ യുദ്ധവിമാനത്തിലെ പൈലറ്റിനെ രക്ഷിക്കാന്‍ അമേരിക്ക നടത്തിയ സൈനിക നീക്കത്തിനിടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍. അമേരിക്കയുടെ ഒരു വിമാനവും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ തകര്‍ത്തെന്നും അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്നും ഇറാന്‍ അറിയിച്ചു. ഇസ്ഫഹാന്റെ തെക്കുഭാഗത്തുവെച്ച് അമേരിക്കയുടെ സി-130 മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടുവെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഒരു ഇസ്രയേലി ഡ്രോണ്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. യുഎസ് രക്ഷാദൗത്യം പരാജയപ്പെട്ടെന്നും സി-130 വിമാനം കത്തിയമരുന്നതിന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഇറാന്‍ സൈനിക കമാന്‍ഡ് അറിയിച്ചു.

എന്നാല്‍ ഇറാന്‍ വെടിവെച്ചിട്ട എഫ് 15 യുദ്ധവിമാനത്തില്‍ നിന്നിറങ്ങിയ പൈലറ്റിനെ അതിസാഹസികമായ നീക്കത്തിലൂടെ തങ്ങള്‍ രക്ഷപ്പെടുത്തിയെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാദൗത്യങ്ങളില്‍ ഒന്നാണ് ഇതെന്നും പരിക്കേറ്റ പൈലറ്റ് സുരക്ഷിതനാണെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ വെളളിയാഴ്ച്ചയാണ് ഇറാന്‍ അമേരിക്കയുടെ യുദ്ധവിമാനം വെടിവെച്ചിട്ടത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരില്‍ ഒരാളെ അന്നുതന്നെ അമേരിക്ക രക്ഷപ്പെടുത്തിയിരുന്നു. രണ്ടാമത്തെ പൈലറ്റിനായുളള തിരച്ചില്‍ തുടരുകയാണെന്നും അറിയിച്ചിരുന്നു.

അടുത്ത 48 മണിക്കൂറിനുളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനെ നരകതുല്യമാക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അമേരിക്കയുമായി ഉടന്‍ ഒരു കരാറില്‍ ഒപ്പുവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഒരു കരാര്‍ ഉണ്ടാക്കാനും ഹോര്‍മുസ് കടലിടുക്ക് തുറക്കാനുമാണ് ഞാന്‍ ഇറാന് 10 ദിവസം അനുവദിച്ചത്. സമയം അതിക്രമിച്ചിരിക്കുന്നു. 48 മണിക്കൂറാണ് ശേഷിക്കുന്നത്. ഇറാനെ നരകതുല്യമാക്കേണ്ടിവരും'-ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ആണവ നിലയം, പെട്രോക്കെമിക്കല്‍ ഹബ്, ട്രേഡ് ടെര്‍മിനല്‍, സിമന്റ് ഫാക്ടറി എന്നിവയെ ലക്ഷ്യമിട്ട് യുഎസ്- ഇസ്രയേല്‍ ആക്രമണങ്ങള്‍ നടന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ ഭീഷണി.

Content Highlights: Iran claims to have shot down US aircraft and helicopters, killing five people

To advertise here,contact us