'നിങ്ങളെ സുന്ദരിയെന്ന് വിളിക്കുന്നതിൽ വിരോധമില്ലല്ലോ അല്ലേ?'; ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയോട് ട്രംപ്

മെലോണി ഇതിന് ചിരിച്ചുകൊണ്ട് മറുപടി പറയുന്നുണ്ടെങ്കിലും എന്താണെന്ന് വ്യക്തമല്ല

കെയ്‌റോ: ഈജിപ്തിലെ ഷാം എൽ-ഷൈഖിൽ നടന്ന ഗാസ സമാധാന ഉച്ചകോടിയിൽ ലോക നേതാക്കളെ അഭിസംബോധന ചെയ്യുന്നതിനിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ സുന്ദരിയെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

2022 മുതൽ ഇറ്റലിയുടെ പ്രധാനമന്ത്രിയായാണ് 43 കാരിയായ ജോർജിയ മെലോണി. മെലോണിയെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ തനിക്കെതിരെ ആരോപണങ്ങൾ ഉയർന്നേക്കാം. എന്നാൽ താനത് നേരിടാൻ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. 'അമേരിക്കയിൽ ഒരു സ്ത്രീയെ സുന്ദരിയെന്ന് വിശേഷിപ്പിച്ചാൽ അത് നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമാണ്. പക്ഷേ ഞാൻ ആ വെല്ലുവിളി ഏറ്റെടുക്കുന്നു. നിങ്ങളെ സുന്ദരിയെന്ന് വിളിക്കുന്നതിൽ വിരോധമില്ലല്ലോ അല്ലേ? കാരണം നിങ്ങൾ സുന്ദരിയാണ്. വന്നതിന് വളരെ നന്ദി. ഞങ്ങൾ അഭിനന്ദിക്കുന്നു', തനിക്ക് പിന്നിലായി നിന്നിരുന്ന മെലോണിക്ക് നേരെ തിരിഞ്ഞ് ട്രംപ് പറഞ്ഞു. മെലോണി ഇതിന് ചിരിച്ചുകൊണ്ട് മറുപടി പറയുന്നുണ്ടെങ്കിലും എന്താണെന്ന് വ്യക്തമല്ല.

കഴിഞ്ഞ ദിവസമാണ് ഗാസയിലെ യുദ്ധം പൂർണമായും അവസാനിപ്പിക്കാനായി സമാധാന കരാർ ഒപ്പുവെച്ചത്. ഇതോടെ രണ്ടു വർഷ നീണ്ട ഗാസയിലെ യുദ്ധത്തിനാണ് വിരാമമായത്. യുഎസ്, ഈജിപ്ത്, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളാണ് കരാറിൽ ഒപ്പുവെച്ചത്. ഇസ്രയേലും ഹമാസും കരാറിൽ ഒപ്പുവെച്ചിട്ടില്ല. ഈജിപ്തിലെ ഷർമ് അൽ ഷേഖിൽ നടന്ന ഉച്ചകോടിയിൽ ഇരുപതിലധികം രാഷ്ട്ര തലവൻമാരാണ് പങ്കെടുത്തത്. ഗാസ സമാധാന കരാറിന്റെ രണ്ടാം ഘട്ടം സംബന്ധിച്ച ചർച്ചകളും ഉച്ചകോടിയിൽ നടക്കും. ഹമാസിന്റെ നിരായുധീകരണം, ഇസ്രയേൽ സൈന്യത്തിന്റെ പൂർണ പിന്മാറ്റം തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ച.

ഉച്ചകോടിയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറി. ഗാസയിലെ സമാധാനത്തിനായി 20 ഇന സമാധാന പദ്ധതിയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ചത്. ഇത് ഇസ്രയേലും ഹമാസും അംഗീകരിക്കുകയായിരുന്നു. ബന്ദിമോചനം, വെടിനിർത്തൽ, പ്രാദേശിക സുരക്ഷയുടെ സ്ഥിരത തുടങ്ങിയ കാര്യങ്ങൾ പ്രതിപാദിക്കുന്നതാണ് കരാർ.

Content Highlights: Donald Trump gushes over the only female leader at Gaza Summit calls Giorgia Meloni beautiful

To advertise here,contact us