പഞ്ചാബിൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു; ഉത്തരവാദിത്തം ഏറ്റെടുത്ത് ഖലിസ്ഥാൻ അനുകൂല സംഘടന

കാനഡ ആസ്ഥാനമായ ഖലിസ്ഥാൻ അനുകൂല സംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

ഡൽഹി: പഞ്ചാബിൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. ബൽജീന്ദർ സിംഗ് ബാലിയാണ് കൊല്ലപ്പെട്ടത്. മോഗ ജില്ലയിൽ നിന്നുള്ള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റാണ് ബാലി. കാനഡ ആസ്ഥാനമായ ഖലിസ്ഥാൻ അനുകൂല സംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. കനേഡിയൻ പൗരനായ ഖലിസ്ഥാൻ അനുകൂല നേതാവ് ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് സംഭവം. കാനഡയുടെ ആരോപണങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.

നി്ജജാറിന്റെ കൊലപാതകത്തിലെ ആരോപണങ്ങൾക്ക് ചുവടുപിടിച്ച് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെ കാനഡ പുറത്താക്കിയിരിക്കി. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാകാമെന്നാണ് കാനഡയുടെ നിലപാട്. കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളിയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യക്കെതിരെ രൂക്ഷമായ ആരോപണമാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉയർത്തിയത്. നയതന്ത്ര ഉദ്യോഗസ്ഥരെ ഏജന്റെന്നും വിളിച്ചു. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കവെ ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായും ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.

പഞ്ചാബ് മേഖലയിൽ പ്രത്യേക സിഖ് സംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി വാദിച്ച ഹർദീപ് സിങ് ജൂൺ 18 നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ മുതിർന്ന ഖലിസ്ഥാൻ നേതാക്കളിൽ ഒരാളാണ് ഹർദീപ് സിങ് നിജ്ജാർ. കൊല്ലപ്പെടുന്നതിന് മുമ്പ് നിരവധി ഭീഷണികൾ ഹർദീപ് സിങ് നേരിട്ടിരുന്നുവെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറഞ്ഞു.

ഹർദീപ് സിങ് വിഘടനവാദ ഗ്രൂപ്പിനെ നയിച്ച തീവ്രവാദിയാണെന്ന് ഇന്ത്യ പറഞ്ഞിരുന്നു. പഞ്ചാബിലെ ജലന്ധറിലെ ഭർസിംഗ്പൂർ ഗ്രാമത്തിൽ നിന്നുള്ളയാളാണ് നിജ്ജാർ. നിജ്ജാർ ഒളിവിൽ പോയതായി എൻഐഎ പ്രഖ്യാപിച്ചിരുന്നു. ആരോപണം ഇന്ത്യ-കാനഡ ബന്ധത്തെ കൂടുതൽ ബാധിച്ചിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെക്കുന്നത് ഉൾപ്പെടെ ഇരുരാജ്യങ്ങളും നിർത്തിവച്ചിരുന്നു.

To advertise here,contact us