സെഞ്ച്വറികൾ നേടിയാൽ പോര!; പ്രതിരോധിക്കുകയും വേണം; വാലറ്റവും ഫീൽഡിങും കൈവിട്ട കളി

ലീഡ്‌സിൽ ആദ്യ ടെസ്റ്റ് അടിയറവ് പറയുകയും അഞ്ചുമത്സരങ്ങളുടെ പരമ്പരയിൽ ഒന്നിന് പിറകിലാകുകയും ചെയ്ത സാഹചര്യത്തിൽ വരും മത്സരങ്ങൾ ഗില്ലിനും സംഘത്തിനും നിർണായകമാണ്

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ്. വിരാട് കോഹ്‌ലി, രോഹിത് ശർമ തുടങ്ങി സൂപ്പർ താരങ്ങൾ വിരമിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റിൽ ക്യാപ്റ്റനടക്കമുള്ളവരെ മാറ്റി തലമുറമാറ്റത്തിൽ ഇറങ്ങിയ ഇന്ത്യയ്ക്ക് അഞ്ചുവിക്കറ്റിന്റെ തോൽവിയാണ് വഴങ്ങേണ്ടി വന്നത്.

അതേ സമയം ലീഡ്‌സിൽ ടോസ് നഷ്ടമായിട്ടും ആദ്യ ഇന്നിങ്സിൽ ജയ്സ്വാളും ക്യാപ്റ്റന്‍ ഗില്ലും റിഷഭ് പന്തും സെഞ്ച്വറിയോടെ തിളങ്ങിയതോടെ ഗില്ലിന്റെയും സംഘത്തിന്റെയും പുതുയുഗ പിറവി ഇന്ത്യൻ ആരാധകർ സ്വപ്നം കണ്ടതാണ്.

എന്നാൽ ബാസ് ബോൾ ശൈലിയുടെ ഉപജ്ഞാതാക്കൾ അതേ ശൈലിയിൽ തിരിച്ചടിച്ചപ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 471 റൺസിന് 465 റൺസിന്റെ മറുപടി പറയാൻ ഇംഗ്ലണ്ടിനായി. സെഞ്ച്വറിയുമായി ഒല്ലി പോപ്പും സെഞ്ച്വറിക്കരികിലെത്തി ഹാരി ബ്രൂക്കും ആ പോരാട്ടം നയിച്ചു. മധ്യനിരയിലുള്ളവരും ഭേദപ്പെട്ട സംഭാവന നൽകി.

രണ്ടാം ഇന്നിങ്സിൽ ആറ് റൺസിന്റെ ഒന്നാം ഇന്നിങ്സിന്റെ ലീഡുമായി ഇറങ്ങിയ ഇന്ത്യ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. പന്ത് ഒരിക്കൽ കൂടി സെഞ്ച്വറി നേടി മികവ് തെളിയിച്ചപ്പോൾ ആദ്യ ഇന്നിങ്സിൽ 42 റൺസ് നേടിയിരുന്ന രാഹുൽ സെഞ്ച്വറി തികച്ചു. എന്നാൽ മറുപടി ബാറ്റിങിൽ അതിവേഗം മുന്നേറിയ ഇംഗ്ലണ്ട് ലക്ഷ്യം അവസാന സെഷനിൽ മറികടന്നു.

ബെൻ ഡക്കറ്റ് സെഞ്ച്വറി നേടിയപ്പോൾ അർധ സെഞ്ച്വറിയുമായി സാക്ക് ക്രൗളിയും ജോ റൂട്ടും നിർണായക ഇന്നിങ്‌സുകൾ കളിച്ചു. ഇവർക്ക് പുറമെ ബാറ്റെടുത്ത ബെൻ സ്റ്റോക്സ്, ജാമി സ്മിത്ത് എന്നിവരെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. ഇതോടെ മത്സരത്തിൽ അഞ്ചുസെഞ്ച്വറികൾ നേടിയിട്ടും തോൽവി നേരിടുന്ന ആദ്യ ടീമായി ഇന്ത്യ മാറി.

രണ്ട് ഇന്നിങ്‌സിലുമായി 835 റൺസ് നേടിയിട്ടും തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിന്റെ കാരണം പലതാണ്. ബാറ്റിങ്ങിൽ വാലറ്റത്തിന്റെ ഗംഭീര പരാജയം വിനയായി. ആദ്യ ഇന്നിംഗ്സിൽ 41 റൺസിനിടെ ഏഴ് വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിൽ 31 റൺസിനിടെ നഷ്ടമായത് ആറ് വിക്കറ്റാണ്. മറുവശത്ത് വാലറ്റത്തിന്റെ കൂടി പിന്തുണയിലായിരുന്നു ഇംഗ്ലണ്ട് സ്കോർ ചലിപ്പിച്ചത്.

സമീപ കാലത്തെ ഇതര ഫോർമാറ്റിലെയും ആഭ്യന്തര ക്രിക്കറ്റിലെയും മികവിൽ ടീമിലെത്തിയ കരുൺ നായർക്കും സായ് സുദർശനും വിശ്വാസം കാക്കാനായില്ല. ഫീൽഡിങ്ങിലെ പിഴവിനും വലിയ വില കൊടുക്കേണ്ടി വന്നു. രണ്ട് ഇന്നിങ്‌സിലുമായി എട്ടോളം ക്യാച്ചുകളാണ് ഇന്ത്യ നിലത്തിട്ടത്. ജയ്‌സ്വാൾ പാഴാക്കിയ നാല് നിർണായക ക്യാച്ചുകളും ഇതിൽ പെടും.

ഗ്രൗണ്ടിൽ കോഹ്‌ലിയെ പോലെയോ രോഹിതിനെ പോലെയോ ഒരു അനുഭവ സമ്പത്തിന്റെ സാന്നിധ്യമില്ലാത്തതും വെല്ലുവിളിയായി. ഒന്നാം ഇന്നിങ്സിൽ അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയ ബുംമ്രയെ രണ്ടാം ഇന്നിങ്സിൽ മെരുക്കാനായതും ഇംഗ്ലണ്ടിന് പോസിറ്റീവായി.

ഏതായാലും ലീഡ്‌സിൽ ആദ്യ ടെസ്റ്റ് അടിയറവ് പറയുകയും അഞ്ചുമത്സരങ്ങളുടെ പരമ്പരയിൽ ഒന്നിന് പിറകിലാകുകയും ചെയ്ത സാഹചര്യത്തിൽ വരും മത്സരങ്ങൾ ഗില്ലിനും സംഘത്തിനും നിർണായകമാണ്. സ്വന്തം നാട്ടിൽ കിവീസിനോടേറ്റ വൈറ്റ് വാഷും ബോർഡർ ഗാവസ്‌കർ ട്രോഫിയിലേറ്റ അഭിമാന ക്ഷതവും വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നഷ്ടവുമെല്ലാം മായ്ച്ച് ടെസ്റ്റ് ക്രിക്കറ്റിൽ തിരിച്ചുവരാനുള്ള സ്വർണാവസരമാണിത്. അവസാനം കളിച്ച ഒൻപത് ടെസ്റ്റിലെ ഏഴാം തോൽവിക്ക് ശേഷമുമുള്ള തിരിച്ചുവരവ് ഗംഭീറിനും അഗ്നി പരീക്ഷയാകും.

Content Highlights: india lost to england in first test analysis

To advertise here,contact us