മത്സരത്തിനിടെ വീണ്ടും കുഴഞ്ഞുവീണ് ക്രിസ്റ്റ്യന്‍ എറിക്‌സണ്‍; യുക്രൈനെതിരായ മത്സരം റദ്ദാക്കി

2020 യൂറോകപ്പ് മത്സരത്തിനിടെയിലും എറിക്‌സണ്‍ കുഴഞ്ഞുവീണിരുന്നു

2021ല്‍ നടന്ന '2020 യൂറോ കപ്പ് ഫുട്‌ബോളിനിടെ' ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിലാണ് ഫുട്‌ബോള്‍ ലോകത്തെ സങ്കടക്കയത്തിലാക്കി ക്രിസ്റ്റിയന്‍ എറിക്‌സണ്‍ കുഴഞ്ഞുവീണത്. ദീര്‍ഘനാളത്തെ ചികിത്സയ്ക്കുശേഷം ക്രിസ്റ്റിയന്‍ എറിക്‌സണ്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ച് കളിക്കാനിറങ്ങി.

കഴിഞ്ഞദിവസം അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഒരിക്കല്‍ക്കൂടി ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ വീണത് ഡെന്‍മാര്‍ക്ക് ആരാധകര്‍ക്ക് നൊമ്പരമായി. യുക്രൈനെതിരായ മത്സരത്തിലെ 65-ാം മിനിറ്റിലാണ് അദ്ദേഹം കുഴഞ്ഞുവീണത്. ഇതോടെ മത്സരം ഉപേക്ഷിച്ചു. താരത്തിന് വേഗത്തില്‍ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ഇരുടീമുകളും കളി നിര്‍ത്തിവെച്ചതിനെ കരാഘോഷത്തോടെയാണ് ഗാലറി എതിരേറ്റത്. എന്നാല്‍, ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ബോധം വീണ്ടെടുത്തെന്നും ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ക്രിസ്റ്റിയന്‍ എറിക്‌സണ്‍ അതിവേഗം ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നും പേസ്‌മേക്കര്‍ പ്രവര്‍ത്തനക്ഷമമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. താരത്തെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കുമെന്നും വിദഗ്ധ സംഘം അറിയിച്ചു. യൂറോകപ്പിനിടെ കുഴഞ്ഞുവീണതിന് ശേഷം എട്ടുമാസം കഴിഞ്ഞാണ് താരം കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനൊപ്പം അദ്ദേഹം കളിച്ചു. ഇപ്പോള്‍ വോള്‍ഫ്‌സ്ബര്‍ഗിന്റെ മധ്യനിരതാരം കൂടിയാണ് എറിക്‌സണ്‍. 2010 മുതല്‍ ഡെന്‍മാര്‍ക് ദേശീയ ടീമിലും കളിക്കുന്നുണ്ട് 34-കാരനായ താരം.

content highlights: Christian Eriksen collapses again during match; game against Ukraine cancelled

To advertise here,contact us