അന്താരാഷ്ട്ര ഫുട്ബാളിൽ തങ്ങളുടെ സ്വാധീനം ശക്തമാക്കിയിരിക്കുകയാണ് സൗദി റോഷൻ പ്രഫഷനൽ ലീഗ്. ആഗോളതലത്തിൽ ഇപ്പോൾ വൻ മുന്നേറ്റമാണ് ലീഗ് നടത്തുന്നത്. നിലവിൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ വച്ച് നടക്കുന്ന 2026 ലോകകപ്പിൽ ഏറ്റവും കൂടുതൽ കളിക്കാരെ പ്രതിനിധീകരിക്കുന്ന ലീഗുകളുടെ പട്ടികയിൽ ബിഗ് ഫൈവിന് തൊട്ട് പിന്നിലായി ആറാം സ്ഥാനത്താണ് സൗദി ലീഗ്.
ഇത്തവണ ലോകകപ്പിൽ മൈതാനത്തിറങ്ങുന്ന വിവിധ രാജ്യങ്ങളുടെ ദേശീയ ടീമുകളിലേക്കായി ആകെ മൊത്തം 47 റോഷൻ ലീഗ് താരങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പ്രമുഖ കായിക മാധ്യമമായ ‘ദി അത്ലറ്റിക്’ പുറത്തുവിട്ട വിവരങ്ങളുടെയും കണക്കുകളുടെയും അടിസ്ഥാനത്താലാണ് സൗദി ലീഗിന്റെ ഈ നേട്ടം വ്യക്തമായിരിക്കുന്നത്. യൂറോപ്പിലെ അഞ്ച് മുൻനിര ലീഗുകൾക്ക് തൊട്ടുപിന്നിലായി തങ്ങളുടെ സ്ഥാനം ഉറപ്പിച്ച സൗദി ലീഗ്, പാരമ്പര്യമേറിയ മറ്റ് അനവധി അന്താരാഷ്ട്ര ലീഗുകളെയാണ് പിന്നിലാക്കിയിരിക്കുന്നത്.
154 താരങ്ങളുമായി 2026 ലോകകപ്പിൽ ഏറ്റവും കൂടുതൽ കളിക്കാരുള്ള ലീഗുകളുടെ പട്ടികയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗാണ് ഒന്നാമത്. 94 കളിക്കാരുമായി ജർമൻ ബുന്ദസ്ലിഗ രണ്ടാം സ്ഥാനത്തും, 78 താരങ്ങളുമായി ഫ്രഞ്ച് ലീഗ് വൺ മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചിട്ടുണ്ട്. സ്പാനിഷ് ലാ ലിഗയിൽ നിന്ന് 74 താരങ്ങൾ കളത്തിലെത്തുമ്പോൾ, 66 കളിക്കാരുമായി ഇറ്റാലിയൻ സീരി എ അഞ്ചാം സ്ഥാനത്തുമുണ്ട്.
Content highlight: Saudi Roshn League stars ready to shine at FIFA World Cup 2026