ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും വിരാമം. 2026-ലെ ഫിഫ ലോകകപ്പിന്‍റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം സീ എന്‍റർടൈൻമെന്‍റ് സ്വന്തമാക്കി. ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നത്.
ഫിഫ ലോകകപ്പ് മത്സരങ്ങൾ സീ ഗ്രൂപ്പ് പുതുതായി പുറത്തിറക്കിയ 'യുണൈറ്റഡ്8 സ്പോർട്സ്' ടെലിവിഷൻ ചാനലുകളിലൂടെ തത്സമയം കാണാം. കൂടാതെ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ സീ5 ആപ്പിലൂടെ മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗും ലഭ്യമായിരിക്കും.
2026 ലെ ലോകകപ്പ് മാത്രമല്ല, 2034 വരെയുള്ള പ്രധാന ഫിഫ ടൂർണമെന്‍റുകളുടെ ഇന്ത്യയിലെ മാധ്യമ അവകാശമാണ് സീ എന്‍റർടൈൻമെന്‍റ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഇന്ത്യയിൽ ലോകകപ്പ് സംപ്രേഷണം ഉണ്ടാകില്ലേ എന്ന ആരാധകരുടെ വലിയ ആശങ്കയ്ക്കാണ് പരിഹാരമായിരിക്കുന്നത്.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങളുടെ സമയം ഇന്ത്യയിലെ സമയക്രമവുമായി ഒത്തുപോകാത്തതായിരുന്നു പ്രധാന വെല്ലുവിളി. അർധരാത്രിയിലും പുലർച്ചെയുമായി നടക്കുന്ന മത്സരങ്ങൾക്ക് ഇന്ത്യയിൽ പരസ്യവരുമാനം കുറവായിരിക്കുമെന്ന വിലയിരുത്തലിൽ ജിയോഹോട്ട്സ്റ്റാർ, സോണി സ്പോർട്സ് തുടങ്ങിയ വൻകിട കമ്പനികൾ സംപ്രേഷണാവകാശം വാങ്ങുന്നതിൽ നിന്ന് പിന്മാറിയിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്ന് ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നതിൽ സീ ഗ്രൂപ്പിന് സന്തോഷമുണ്ടെന്ന് ഗ്രൂപ്പ് സിഇഒ പുനിത് ഗോയങ്ക പറഞ്ഞു. ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പ് ടൂർണമെന്റ് ജൂലൈ 11-നാണ് ആരംഭിക്കുന്നത്. ടൂർണമെന്‍റ് തുടങ്ങാൻ വെറും 11 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഇന്ത്യയിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററെ പ്രഖ്യാപിക്കുന്നത്.
Content highlight:zee entertainment secures fifa world cup 2026 broadcasrights india tv channels