'ലോകം നമ്മെ നോക്കി ചിരിക്കുന്നു': ബാബര്‍ അസമിനെ വിമര്‍ശിച്ച് പാകിസ്താന്‍ സെലക്ടര്‍

ടീമിലെ വന്‍ അഴിച്ചുപണിക്കുപിന്നാലെയാണ് പാകിസ്താന്‍ സെലക്ടറുടെ വിശദീകരണം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ടീമില്‍ നിന്ന് നിരവധി കളിക്കാരെ നീക്കം ചെയ്ത തീരുമാനത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സെലക്ഷന്‍ കമ്മിറ്റി മേധാവി ആകീബ് ജാവേദ് വിമര്‍ശനങ്ങള്‍ നേരിടുകയാണ്. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുന്നോടിയായി 7 പുതിയ കളിക്കാരെ തിരിച്ച പിസിബിയുടെ തീരുമാനത്തിന് പിന്നില്‍ ആകീബ് ജാവേദായിരുന്നു. കൂടാതെ, ഏകദിന-ടി20 കോച്ച് മൈക്ക് ഹെസ്സണ് സര്‍ഫറാസ് അഹമ്മദിന് പകരം പെട്ടെന്ന് ടെസ്റ്റ് ടീമിന്റെ ചുമതല നല്‍കുകയും ചെയ്തു. ഇത്രയും വലിയ മാറ്റങ്ങള്‍ പെട്ടെന്ന് വരുത്താന്‍ ബോര്‍ഡിനെ പ്രേരിപ്പിച്ച കാരണം ഒരു അഭിമുഖത്തില്‍ ആകീബ് ജാവേദ് വ്യക്തമാക്കി.

ഇംഗ്ലണ്ടിലെ പാകിസ്താന്റെ മോശം പ്രകടനത്തിലേക്ക് നയിച്ച ഘടകങ്ങള്‍ ചൂണ്ടിക്കാണിച്ച അദ്ദേഹം, ടെസ്റ്റ് ക്യാപ്റ്റന്‍ ബാബര്‍ അസമിനെയോ ഹെഡ് കോച്ച് സര്‍ഫറാസിനെയോ വെറുതെ വിട്ടില്ല. ഗ്രൗണ്ടില്‍ ആവശ്യമായ ചില തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ക്യാപ്റ്റന്‍-കോച്ച് ജോഡി പരാജയപ്പെട്ടുവെന്നും ഇതാണ് ബോര്‍ഡിന് നേരിട്ട് ഇടപെടേണ്ടി വന്നതെന്നും ആകീബ് ആരോപിച്ചു. 'ടീം മാനേജ്മെന്റിന് ഒരു പേസ് ഓള്‍റൗണ്ടര്‍, രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍, ഉബൈദ് ഷാ എന്ന ഫാസ്റ്റ് ബൗളര്‍ എന്നിവര്‍ ലഭ്യമായിരുന്നു. എന്നാല്‍ ആ തീരുമാനങ്ങള്‍ ഗ്രൗണ്ടില്‍ എടുത്തിരുന്നില്ല. ഞാന്‍ ക്യാപ്റ്റനോടും (ബാബര്‍ അസം) കോച്ചിനോടും സംസാരിക്കുകയും ഉബൈദ് ഷായെ കളിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കാരണം മറ്റ് ബൗളര്‍മാര്‍ (മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അലി, ഖുര്‍റം ഷെഹ്‌സാദ്) എല്ലാവരും ഒരേ വേഗതയുള്ളവരാണ്' -ആകീബ് പറഞ്ഞു.

'ഞങ്ങളുടെ ടോപ്പ് 7 ബാറ്റര്‍മാരില്‍ ആരും ബൗള്‍ ചെയ്യുന്നില്ല. നമ്മള്‍ ഒരു ഓള്‍റൗണ്ടറെ ഉള്‍പ്പെടുത്തണമായിരുന്നു, എന്നാല്‍ ഏറ്റവും പ്രധാനം 140 കി.മീ ഓളം വേഗതയില്‍ പന്തെറിയുന്ന ഉബൈദ് ഷായെ കൊണ്ടുവരിക എന്നതായിരുന്നു. ഒരു ഫാസ്റ്റ് ബൗളര്‍ക്ക് ബൗളിങ് നിരയുടെ സ്വഭാവം തന്നെ മാറ്റാന്‍ കഴിയും. ഫോമിലല്ലാത്ത സല്‍മാന്‍ ആഗയെ ഒഴിവാക്കിയത് എനിക്ക് മനസ്സിലാക്കാം. എന്നാല്‍ വിക്കറ്റ് കീപ്പറായി മുഹമ്മദ് റിസ്വാന് പകരം ഘാസി ഘോറിയെ കളിപ്പിക്കണമായിരുന്നു. കടുപ്പമേറിയ തീരുമാനങ്ങള്‍ എടുക്കാന്‍ മാനേജ്മെന്റ് പരാജയപ്പെടുമ്പോള്‍ നടപടി എടുക്കേണ്ടിവരും. നമ്മള്‍ ഇതിനകം പരമ്പര തോറ്റു, പോരാടാന്‍ പോലും കഴിയാത്തതിനാല്‍ ലോകം നമ്മെ നോക്കി ചിരിക്കുകയാണ്,' ബാബറിനെയും സര്‍ഫറാസിനെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കളിക്കളത്തിലെ ദൈനംദിന കാര്യങ്ങളില്‍ പിസിബി ഇടപെടുന്നു എന്ന് ഏറെക്കാലമായി ആരോപണമുണ്ട്. സാധാരണയായി കോച്ചും ക്യാപ്റ്റനും നിര്‍വ്വഹിക്കുന്ന പ്ലേയിങ് ഇലവന്‍ തെരഞ്ഞെടുപ്പില്‍ പോലും ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പലപ്പോഴും ഇടപെടാറുണ്ടെന്ന് സമ്മതിക്കാന്‍ ജാവേദിന് യാതൊരു മടിയുമുണ്ടായിരുന്നില്ല.

'തീരുമാനങ്ങള്‍ പ്ലാനിങ്ങുമായി ഒത്തുപോകാതിരിക്കുമ്പോള്‍, പ്ലേയിങ് ഇലവന്‍ ശരിയാക്കാനും കോമ്പിനേഷന്‍ സമതുലിതമാക്കാനും സന്ദേശങ്ങള്‍ അയക്കാറുണ്ട്' -അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിലേക്ക് 7 പുതിയ കളിക്കാരെ അയക്കാനുള്ള തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, പരമ്പര ഇതിനകം കൈവിട്ടുപോയതിനാല്‍ പുതിയ കളിക്കാരെ പരീക്ഷിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു ജാവേദിന്റെ മറുപടി. 'പരമ്പര തോറ്റുകഴിഞ്ഞാല്‍ പിന്നെ നഷ്ടപ്പെടാന്‍ ഒന്നുമില്ല, പാകിസ്താന്‍ ക്രിക്കറ്റില്‍ ഇപ്പോഴും പ്രതിഭകളുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാന്‍ യുവതാരങ്ങളെ അയക്കുന്നതില്‍ ഒരു തെറ്റുമില്ല. വലിയ ടൂറുകളില്‍ കളി മെച്ചപ്പെടുത്തണമെന്നും മത്സരബുദ്ധി കാണിക്കണമെന്നുമാണ് തിരിച്ചവിളിച്ച കളിക്കാര്‍ക്ക് ഞങ്ങള്‍ നല്‍കുന്ന സന്ദേശം' -അദ്ദേഹം വ്യക്തമാക്കി.

content highlights: "The World is Laughing at Us": Pakistan Selector Slams Babar Azam's Leadership

To advertise here,contact us