'ആത്മവിശ്വാസവും കൃത്യമായ ബോധ്യവും ഉണ്ടായിരുന്നു': ട്വന്റി-20 ലോകകപ്പിനെക്കുറിച്ച് സഞ്ജു സാംസണ്‍

ഇന്ത്യന്‍ ടീമംഗങ്ങള്‍ എല്ലാവരും അവരുടെ പങ്ക് കൃത്യമായി നിര്‍വഹിച്ചത് നേട്ടമായെന്നും സഞ്ജു സാംസണ്‍

ഇംഗ്ലണ്ടിനെതിരായ ടി-20 ലോകകപ്പ് സെമിഫൈനലിന് മുന്നോടിയായി ജോഫ്ര ആര്‍ച്ചറെ നേരിടുന്നതിനെക്കുറിച്ച് തന്റെ ഉള്ളിലുണ്ടായിരുന്ന ഉറച്ച ആത്മവിശ്വാസത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ നേടിയ 97 റണ്‍സിന്റെ ആത്മവിശ്വാസത്തിലാണ് സഞ്ജു ഇംഗ്ലണ്ടിനെ നേരിടാനിറങ്ങിയത്. എന്നാല്‍ മുന്‍പ് മൂന്ന് തവണ ആര്‍ച്ചര്‍ക്ക് മുന്നില്‍ വിക്കറ്റ് വഴങ്ങിയിട്ടുള്ള സഞ്ജുവിന് മുന്നില്‍ കടുത്ത വെല്ലുവിളിയാകും ആര്‍ച്ചറെന്ന് പലരും ഓര്‍മ്മിപ്പിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ ആര്‍ച്ചര്‍ക്കെതിരെ 14 പന്തില്‍ 3 ഫോറും 4 സിക്‌സറും ഉള്‍പ്പെടെ 38 റണ്‍സ് അടിച്ചുകൂട്ടിയാണ് സഞ്ജു ആ വെല്ലുവിളിയെ തകര്‍ത്തത്. സഞ്ജുവിന്റെ 42 പന്തില്‍ 89 റണ്‍സിന്റെ കരുത്തില്‍ ഇന്ത്യ വലിയ സ്‌കോറിലെത്തുകയും മത്സരം ജയിക്കുകയും ചെയ്തിരുന്നു.

'ഇന്ത്യന്‍ ടീമിനായി റണ്‍സ് സ്‌കോര്‍ ചെയ്യുമ്പോള്‍, ഉത്തരവാദിത്തം വര്‍ധിക്കും. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിന് മുമ്പ് ഞങ്ങളുടെ ടോപ്പ് ഓര്‍ഡര്‍ മികച്ച ഫോമിലായിരുന്നില്ല. 'എതിരാളി ഇംഗ്ലണ്ടാണ്, ആര്‍ച്ചറാണ് പന്തെറിയുന്നത്, മുന്‍പ് 3-4 തവണ നിങ്ങളെ പുറത്താക്കിയിട്ടുണ്ട്' എന്നൊക്കെ പലരും വന്ന് പറയുന്നുണ്ടായിരുന്നു. എന്നാല്‍ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. പുറത്തേക്ക് ഞാന്‍ ഒന്നും പറഞ്ഞില്ല. അധികം സംസാരിച്ചാല്‍ അത് അഹങ്കാരമായി മാറും. അത് എന്റെ രീതിക്ക് എതിരാണ്. 'ശരി, നമുക്ക് കാണാം' എന്ന് മാത്രമാണ് മനസ്സില്‍ കരുതിയത്.' -സഞ്ജു പറഞ്ഞു. 'എന്റെ പദ്ധതികള്‍ തയ്യാറായിരുന്നു. ഒരു വര്‍ഷം മുമ്പത്തെ സഞ്ജു സാംസണല്ല ഇന്നത്തെ സഞ്ജു എന്ന് എനിക്കറിയാമായിരുന്നു. വിന്‍ഡീസിനെതിരായ ഇന്നിങ്‌സിന് ശേഷം എന്നില്‍ എനിക്ക് ബോധ്യവും ആത്മവിശ്വാസവും ലഭിച്ചിരുന്നു. എനിക്ക് സംശയങ്ങള്‍ക്ക് ഇടമില്ലായിരുന്നു. രാജ്യത്തിന് വേണ്ടി ഞാന്‍ ഇത് ചെയ്യും, ആര്‍ക്കും എന്നെ തടയാനാവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു,' -സഞ്ജു കൂട്ടിച്ചേര്‍ത്തു.

ന്യൂസിലന്‍ഡിനെതിരായ ഫൈനല്‍ മത്സരത്തിലെ തന്റെ മാനസികാവസ്ഥയെക്കുറിച്ചും സഞ്ജു സംസാരിച്ചു. 'എല്ലാക്കാലത്തും ഫോം ഒരുപോലെ നിലനിര്‍ത്താന്‍ കഴിയില്ലെന്ന് ഞാന്‍ പഠിച്ചു. ടീം ഘടനയില്‍ ആ സമയത്ത് പ്രധാനമായും റണ്‍സ് കണ്ടെത്തേണ്ട ഉത്തരവാദിത്തം എനിക്കായിരുന്നു. 'ഇനി നിനക്ക് ഇതില്‍ നിന്ന് മാറിനില്‍ക്കാനാവില്ല' എന്ന് ഞാന്‍ സ്വയം പറഞ്ഞു. അങ്ങനെ ആ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്വാഭാവിക ഗെയിം കളിച്ചു. മത്സരത്തില്‍ എല്ലാവരും അവരവരുടെ പങ്കുവഹിച്ചത് ഗുണമായി. പ്രത്യേകിച്ച് ജസ്പ്രീത് ബുംറ. അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ നമുക്ക് ഇംഗ്ലണ്ടിനെ മറികടക്കാനോ ഫൈനലില്‍ മികച്ച തുടക്കം ലഭിക്കാനോ സാധിക്കുമായിരുന്നില്ല,' -സഞ്ജു വ്യക്തമാക്കി.

ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി സഞ്ജു സാംസണ്‍ മാറിയിരുന്നു. 5 ഇന്നിംഗ്‌സുകളില്‍ നിന്ന് 80.25 ശരാശരിയിലും 199.37 സ്ട്രൈക്ക് റേറ്റിലും 321 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്.

content highlights: "I Had Full Confidence and Clarity": Sanju Samson on T20 World Cup Experience

To advertise here,contact us