ഇന്ത്യക്കുവേണ്ടി അരങ്ങേറാന്‍ താരനിര

സെലക്ഷന്‍ ടീമിന്റെ വിളികാത്ത് ഗുര്‍ണുര്‍ ബ്രാര്‍, മാനവ് സുതര്‍, ആഖിബ് നബി, ഹര്‍ഷ് ദുബെ

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 17 കളിയില്‍നിന്ന് 60 വിക്കറ്റ് വീഴ്ത്തിയ ആഖിബ് നബിയെ ഇന്ത്യയുടെ നീല ജേഴ്‌സിയില്‍ കാണാന്‍ ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ല. ജമ്മുകശ്മീരിന് ചരിത്രത്തിലാദ്യമായി രഞ്ജി കിരീടം നേടാന്‍ കാരണക്കാരിലൊരാളായ ആഖിബിന് ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള സാധ്യതയേറിയിരിക്കുകയാണ്.

ആഭ്യന്തര ക്രിക്കറ്റിലെ അസാധാരണ പ്രകടനത്തിന് പിന്നാലെ ഐപിഎല്ലിലും ആഖിബ് താരമായി. 8.4 കോടി രൂപയ്ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ആഖിബ് നബിയെ സ്വന്തമാക്കിയത്. സ്വിങ് ബൗളറായ ആഖിബ് നബി, ഐപിഎല്ലില്‍ തന്റെ മികവ് പുറത്തെടുക്കുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍നിന്ന് മാറി ഐപിഎല്ലിലേക്കെത്തുമ്പോള്‍ ബൗളിങ്ങിലും അദ്ദേഹം മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ജമ്മുകശ്മീരിലെ ബാരാമുള്ളക്കാരനായ ആഖിബ് നബിക്ക് പക്ഷെ ഐപിഎല്ലില്‍ കാര്യമായ നേട്ടമുണ്ടാക്കാനില്ലെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ സംഭാവന ചെയ്യാനാകുമെന്നാണ് സെലക്ടര്‍മാരുടെ പ്രതീക്ഷ.

രാജസ്ഥാന്‍ സ്വദേശിയായ മാനവ് സുതര്‍, ഇന്ത്യ എ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. ബൗളിങ് ഓള്‍റൗണ്ടറായ താരത്തെ ടീമില്‍ വിന്യസിക്കാനാകുമെന്നാണ് പ്രതീക്ഷ. ഫാസ്റ്റ് ബൗളര്‍ ഗുര്‍ണുര്‍ ബ്രാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ താരമാണ്. പഞ്ചാബിനുവേണ്ടി കളിച്ച ബ്രാര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതുവരെ 52 വിക്കറ്റെടുത്തു. അഞ്ചുവിക്കറ്റ് നേട്ടവും പേരിലുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദാരാബാദിന്റെ താരമാണ് ഹര്‍ഷ് ദുബെ. ബൗളിങ് ഓള്‍റൗണ്ടറായ താരം ഐപിഎല്ലി.ല്‍ പത്തുവിക്കറ്റ് വീഴ്ത്തി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 49 ഇന്നിങ്‌സുകളിലായി 133 വിക്കറ്റുണ്ട്.

അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് മത്സരം പുതുമുഖ താരങ്ങളാൽ സമ്പന്നമാകുമെന്നാണ് റിപ്പോര്‍ട്ട്. ശുഭ്മാന്‍ ഗില്ലിനുള്‍പ്പടെ വിശ്രമം അനുവദിക്കുമ്പോള്‍ പകരം ആരൊക്കെയാണ് ടീമിലുണ്ടാവുക എന്നതാണ് ക്രിക്കറ്റ് ലോകത്തെ ആകാംക്ഷ.

content highliht: A line-up of stars ready to debut for India

To advertise here,contact us