ദിൽപ്രീതിനെ കാനഡ ക്യാപ്റ്റനാക്കിയത് ബിഷ്ണോയി ഗ്യാങ്?; ലോകകപ്പിൽ ഒത്തുകളി; അന്വേഷണം പ്രഖ്യാപിച്ച് ICC

ക്രിക്കറ്റ് ലോകത്തെ പിടിച്ചുലക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ക്രിക്കറ്റ് ലോകത്തെ പിടിച്ചുലക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാനഡ ക്രിക്കറ്റ് ടീമും ലോറൻസ് ബിഷ്ണോയിയുടെ കുപ്രസിദ്ധ ഗുണ്ടാസംഘവും തമ്മിലുള്ള ബന്ധമാണിത് . കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിൽ കാനഡയുടെ മത്സരങ്ങളിൽ ഒത്തുകളി നടന്നതായും, ടീം തിരഞ്ഞെടുപ്പിൽ ബിഷ്ണോയി സംഘം ഭീഷണിപ്പെടുത്തി ഇടപെട്ടതായും കനേഡിയൻ മാധ്യമമായ 'സിബിസി ന്യൂസ്' റിപ്പോർട്ട് ചെയ്തു.

കാനഡ ടീമിന്‍റെ ക്യാപ്റ്റനായി ദിൽപ്രീത് ബജ്‌വയെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് പ്രധാന വിവാദങ്ങൾ പുകയുന്നത്. ലോകകപ്പിന് തൊട്ടുമുമ്പ് ക്യാപ്റ്റനായി ബജ്‌വയെ തെരഞ്ഞെടുക്കാൻ ബിഷ്ണോയി സംഘം താരങ്ങളെയും ഉദ്യോഗസ്ഥരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം.

ലോകകപ്പിൽ ചെന്നൈയിൽ വെച്ച് നടന്ന ന്യൂസിലൻഡ് - കാനഡ മത്സരമാണ് നിലവിൽ ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്‍റെ പ്രധാന നിരീക്ഷണത്തിലുള്ളത്. ഈ മത്സരത്തിൽ കാനഡ തോറ്റ രീതിയിൽ വലിയ അസ്വാഭാവികതയുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. പ്രത്യേകിച്ചും ക്യാപ്റ്റൻ ദിൽപ്രീത് ബജ്‌വ എറിഞ്ഞ അഞ്ചാം ഓവറാണ് സംശയത്തിന് കാരണമായത്.

ഒരു നോ ബോളും വൈഡും ഉൾപ്പെടെ ആ ഓവറിൽ 15 റൺസാണ് ബജ്‌വ വിട്ടുകൊടുത്തത്. ഇത് ബോധപൂർവ്വം വരുത്തിയ പിഴവാണോ എന്നാണ് ഐസിസി പരിശോധിക്കുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഐസിസി വിശദമായ അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ഘട്ടത്തിൽ ആരോപണങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് പ്രതികരിക്കാനാവില്ല, എങ്കിലും ഗൗരവകരമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഐസിസി ഇടക്കാല ഇന്‍റഗ്രിറ്റി ചീഫ് ആൻഡ്രൂ എഫ്‌ഗ്രേവ് പ്രതികരിച്ചു. മുൻ പരിശീലകൻ ഖുറം ചോഹന്‍റേതെന്ന് കരുതപ്പെടുന്ന ചോർന്ന ഫോൺ സന്ദേശങ്ങളും വിവാദത്തിന് ആക്കം കൂട്ടുന്നുണ്ട്.

Content highlights: canada-cricket-dilpreet-bajwa-bishnoi-gang-match-fixing-icc-investigation

To advertise here,contact us