റുബലിന് ആദരം, യാത്രയയപ്പ് നല്‍കി ബംഗ്ലാദേശ്

ആദരമൊരുക്കിയത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

മകന്റെ കൈപിടിച്ച് ഷേര്‍ഷാ ബംഗ്ലാ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് റുബല്‍ ഹുസൈനെത്തിയപ്പോള്‍ ഗാലറി ആരവം മുഴക്കി. ക്രിക്കറ്റ് മൈതാനത്തിന്റെ മധ്യത്തിലെത്തി റുബല്‍ ആരാധകരെ കൈവീശി. സഹതാരങ്ങളോട് കുശലാന്വേഷണം. ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ആദരമേറ്റുവാങ്ങാനാണ് ഫാസ്റ്റ് ബൗളര്‍ റുബല്‍ മിര്‍പുരിലെ നാഷണല്‍ സ്റ്റേഡിയത്തിലെത്തിയത്.

കഴിഞ്ഞയാഴ്ചയാണ് റുബല്‍ ഹുസൈന്‍ അന്താരാഷ്ട്ര ക്രിക്കറ്റല്‍നിന്ന് വിരമിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസാന മത്സരം കളിച്ചത് 2021 ഏപ്രിലിലാണ്. പിന്നീട് ഇതുവരെ ബംഗ്ലാദേശിന്റെ ജേഴ്‌സിയണിഞ്ഞിട്ടില്ല. എങ്കിലും റുബല്‍ ഹുസൈന്‍ വിരമിച്ചതിന് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആദരമൊരുക്കുകയായിരുന്നു. വിരമിക്കുന്ന താരങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കുന്നത് സാധാരണയില്‍ ബംഗ്ലാദേശ് ക്രിക്കറ്റില്‍ പതിവല്ല. എന്നാല്‍ റുബലിനായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആദരമൊരുക്കിയത് കൗതുകമായി. ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തെ ക്രിക്കറ്റ് പ്രേമികളും പിന്തുണച്ചു.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അഡ്ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ തമീം ഇഖ്ബാലും ബിസിബി അംഗങ്ങളും ചേര്‍ന്ന് റൂബലിന് ഫ്രെയിം ചെയ്ത ജേഴ്‌സിയും സ്മരണികയും സമ്മാനിച്ചു. തമീം ഇഖ്ബാല്‍ ഇടപെട്ടാണ് റുബലിന് യാത്രയയപ്പ് നല്‍കാന്‍ തീരുമാനിച്ചത്. ഇത് അഭിമാനനിമിഷമാണെന്ന് റുബല്‍ പറഞ്ഞു. തന്റെ കരിയറിലെ വളര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പരിശീലകന്‍ സര്‍വാര്‍ ഇമ്രാനോട് റുബല്‍ നന്ദി പറഞ്ഞു. ബംഗ്ലാദേശ് ദേശീയ പതാക വീശിയാണ് ആരാധകര്‍ റുബലിന് യാത്രയയപ്പ് നല്‍കിയത്. മറുപടി പ്രസംഗത്തിനിടെ റുബല്‍ വികാരാധീനനായി. പ്രസംഗത്തിന് ഒടുവില്‍ ക്രിക്കറ്റ് പിച്ചിലേക്കെത്തി ചുംബിച്ച് പ്രാര്‍ഥനയോടെയാണ് മകനൊപ്പം മടങ്ങിയത്.

27 ടെസ്റ്റ് ക്രിക്കറ്റുകളില്‍നിന്ന് 36 വിക്കറ്റ് നേടിയിട്ടുണ്ട് റുബല്‍. ഏകദിന ക്രിക്കറ്റില്‍ 104 മത്സരങ്ങളില്‍ നിന്നായി 129 വിക്കറ്റും ട്വന്റി 20 ക്രിക്കറ്റില്‍ 28 കളികളില്‍നിന്ന് 28 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഖുല്‍ന ടൈഗേഴ്‌സിന്റെ താരമാണ് റുബല്‍. 2016 ക്രിക്കറ്റ് ലോകകപ്പിലുള്‍പ്പടെ റുബലിന്റെ ബൗളിങ് മികവ് ബംഗ്ലാദേശിന് കരുത്തായിരുന്നു.

content highlight: Bangladesh honors Rubel

To advertise here,contact us