ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് വിജയവഴിയിൽ തിരികെയെത്തിയെങ്കിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് നായകൻ റുതുരാജ് ഗെയ്‌ക്‌വാദിന്റെ ബാറ്റിംഗ് ഇൻ്റന്റ്. ഇന്ത്യൻ മുൻ താരം ആകാശ് ചോപ്രയാണ് റുതുവിനെതിരെ കടുത്ത വിമർശനവുമായി ഇപ്പോൾ രംഗത്തുമെത്തിയിരിക്കുന്നത്.
'ആധുനിക ടി20 ഓപ്പണർമാരും റുതുരാജും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ റുതു വളരെ പിന്നിലാണ്. ലോകത്തെ മറ്റ് ഓപ്പണർമാർ 178 സ്ട്രൈക്ക് റേറ്റിലും 50-ന് മുകളിൽ ശരാശരിയിലും ബാറ്റ് വീശുമ്പോൾ റുതുരാജ് ഈ ഐപിഎല്ലിൽ വെറും 103 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്യുന്നത്. 18 പന്തുകളിൽ നിന്ന് വെറും 15 റൺസ് മാത്രം നേടുന്നത് താരം ടീമിനോട് ചെയ്യുന്ന അനീതിയാണ്.' ചോപ്ര തുറന്നടിച്ചു. സിഎസ്കെയുടെ യുവതാരമായ ആയുഷ് മാത്രെ ഗംഭീര ഫോമിലാണ് ഉള്ളത്. അതുകൊണ്ടുതന്നെ നായകൻ റുതുരാജിന് പകരക്കാരനായി സഞ്ജു സാംസണിനൊപ്പം ഓപ്പണിംഗിന് പൊസിഷനിൽ ആയുഷിനെ എത്തിക്കണം എന്ന നിർദ്ദേശവും ചോപ്ര മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സഞ്ജു സാംസൺ പുറത്തകാതെ 115 റൺസ് അടിച്ച് കത്തിക്കയറിയപ്പോഴും റുതുരാജ് താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്നത് മൈതാനത്ത് വ്യക്തമായിരുന്നു. പവർപ്ലേയിൽ കൂടുതൽ റൺസ് കണ്ടെത്തേണ്ടത് ടി20യിൽ അനിവാര്യമാണ്, അത്തരമൊരു സാഹചര്യത്തിൽ നായകൻ തന്നെ മെല്ലെപ്പോക്ക് നടത്തുന്നത് ടീമിന്റെ ടോട്ടലിനെ ബാധിക്കുന്നുണ്ടെന്നാണ് ചോപ്രയുടെ വിലയിരുത്തൽ.
ഐപിഎൽ 2026-ൽ തുടർച്ചയായ പരാജയങ്ങൾക്ക് ശേഷമാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് തങ്ങളുടെ ആദ്യ വിജയം ആഘോഷിക്കുകയാണ്. അതിൽ തങ്ങളുടെ ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്റ്റേഡിയത്തിലായിരുന്നു മത്സരമെന്നതും സഞ്ജുവിന്റെ തിരിച്ചുവരവും വിജയത്തിന്റെ മാധുര്യം വർധിപ്പിച്ചു. പരിക്കിൽ നിന്ന് മുക്തനായി ഡെവാൾഡ് ബ്രെവിസ് ടീമിൽ തിരിച്ചെത്തിയെങ്കിലും താരത്തിന് ബാറ്റ് ചെയ്യേണ്ട ആവശ്യമേ വന്നിരുന്നില്ല. സഞ്ജു സാംസൺ ഒറ്റയ്ക്ക് ബാറ്റിംഗ് നിയന്ത്രിച്ചപ്പോൾ ഡൽഹി ബൗളർമാർ അപ്പാടെ മൈതാനത്ത് വിയർക്കുകയും ചെയ്തു.
Content highlight: Akash Chopra on Chennai captian Ruturaj Gaikwad's slow going