ആദ്യ മത്സരത്തിന് ഇറങ്ങും മുന്‍പേ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; യുവപേസര്‍ക്ക് പരിക്ക്

ലോകകപ്പിൽ ഫെബ്രുവരി ഏഴിന് യുഎസ്എയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം

2026 ടി20 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനിൽക്കേ ഇന്ത്യയ്ക്ക് വീണ്ടും പരിക്ക് ആശങ്ക. ഇത്തവണ യുവപേസര്‍ ഹർഷിത് റാണയ്ക്കാണ് പരിക്കേറ്റത്. ലോകകപ്പിൽ ഫെബ്രുവരി ഏഴിന് യുഎസ്എയ്ക്കെതിരെ ആദ്യ മത്സരത്തിനിറങ്ങുന്നതിന് മുന്നോടിയായാണ് ഇന്ത്യൻ ക്യാംപിൽ വീണ്ടും ആശങ്ക പടർന്നിരിക്കുന്നത്.

ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന സന്നാഹ മത്സരത്തിനിടെയാണ് ഹർഷിത്തിന് പരിക്കേൽക്കുന്നത്. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ വെറും ഒരു ഓവർ മാത്രം എറിഞ്ഞ ഹർഷിത്, കാൽമുട്ടിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗ്രൗണ്ട് വിടുകയും ചെയ്തു. തന്‍റെ ഓവറിനിടയിൽ രണ്ട് തവണ റണ്ണപ്പിന് വേണ്ടി ശ്രമിച്ചെങ്കിലും വേദന കാരണം ഹര്‍ഷിത് റണ്ണപ്പ് പൂർത്തിയാക്കാൻ ബുദ്ധിമുട്ടി.

എറിഞ്ഞ ഏക ഓവറിൽ 16 റൺസാണ് ഹർഷിത് വഴങ്ങിയത്. പിന്നീട് മുട്ടിൽ പിടിച്ചു കൊണ്ട് മുടന്തി കളം വിടുന്ന ഹർ‌ഷിത്തിന്റെ ദൃശ്യങ്ങൾ ആരാധകരെ ആശങ്കയിലാക്കുകയും ചെയ്തു. ഹര്‍ഷിത്തിന്‍റെ പരിക്കിനെക്കുറിച്ച് ബിസിസിഐ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, ആദ്യ മത്സരങ്ങളിൽ താരം കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ വാഷിങ്ടണ്‍ സുന്ദറിനും പരിക്കേറ്റിരുന്നു.

Content Highlights: India pacer Harshit Rana suffers injury during T20 World Cup warm-up match

To advertise here,contact us