ലോകകപ്പിന് പിന്നാലെ ഗൗതം ഗംഭീറിന്റെ കസേര തെറിക്കുമോ? മറുപടിയുമായി ബിസിസിഐ

സൂര്യകുമാർ യാദവ് നയിക്കുന്ന ടീം ലോകകപ്പ് കിരീടം ഉയർത്തിയില്ലെങ്കിൽ ഗംഭീറിനെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് മുൻ ഇന്ത്യൻ താരം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയും കിവീസിനെതിരായ ഏകദിന പരമ്പരയും കൈവിട്ടതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിന്‍റെ കസേര തെറിക്കുമോ എന്നതടക്കം വലിയ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ആരാധകരും വിദഗ്ധരും ഗംഭീറിനെതിരെ വലിയ വിമർശനങ്ങളും ഉയർത്തുന്നുണ്ട്. അദ്ദേഹത്തെ പരിശീലക സ്ഥാനത്തുനിന്ന് നീക്കണമെന്നും ചിലർ പറയുന്നു.

എന്നാൽ ഈ അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞ ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ, ഓരോ വ്യക്തികൾക്കും സ്വന്തം അഭിപ്രായങ്ങൾ പറയാൻ അവകാശമുണ്ടെന്നും, ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ബിസിസിഐയ്ക്ക് യോഗ്യരായയവരുണ്ടെന്നും 'സ്പോർട്‌സ്റ്റാറിന്' നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

'ഇന്ത്യ 140 കോടി ജനങ്ങളുള്ള ഒരു രാജ്യമാണ്, എല്ലാവർക്കും അവരുടേതായ അഭിപ്രായമുണ്ടാകും. ആരുടെയും വായ മൂടിക്കെട്ടാനാവില്ല. മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർക്ക് അവരുടെ അഭിപ്രായങ്ങൾ തുറന്നുപറയാൻ സ്വാതന്ത്ര്യമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും മുൻ താരങ്ങളും അല്ലാത്തവരുമെല്ലാം അവരുടേതായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നുമുണ്ട്. പക്ഷെ തീരുമാനങ്ങൾ എടുക്കുന്നത് വിദഗ്ധരാണെന്നും സൈക്കിയ കൂട്ടിച്ചേർത്തു.

'ബിസിസിഐയിൽ മുൻ താരങ്ങൾ ഉൾപ്പെടുന്ന ക്രിക്കറ്റ് കമ്മിറ്റിയുണ്ട്, അവരാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്. അതുപോലെ ഒരു ടൂർണമെന്റിനായി ടീമിനെ തിരഞ്ഞെടുക്കുന്നതിന് അഞ്ച് സെലക്ടർമാരുണ്ട്. അവർ ആ സ്ഥാനത്തെത്താൻ ആവശ്യമായ എല്ലാ യോഗ്യതയുള്ളവരുമാണ്. ഓരോ തീരുമാനം എടുക്കുമ്പോഴും വ്യത്യസ്തമായ അഭിപ്രായങ്ങൾ വരാം. അവയെല്ലാം പരിഗണിച്ച്, അന്തിമ തീരുമാനം ക്രിക്കറ്റ് കമ്മിറ്റിയും സെലക്ടർമാരും ചേർന്നാണ് എടുക്കുന്നത്.' സൈക്കിയ പറഞ്ഞു.

സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം 2026 ടി20 ലോകകപ്പ് കിരീടം ഉയർത്തിയില്ലെങ്കിൽ ഗംഭീറിനെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി മുൻപ് പ്രതികരിച്ചിരുന്നു. കരാർ കാലാവധി തീരുന്നത് വരെ ഗംഭീർ തുടരുമെന്നാണ് ബിസിസിഐ സെക്രട്ടറി പറയുന്നതെങ്കിലും, ലോകകപ്പിൽ പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെങ്കിൽ ബിസിസിഐ കടുത്ത തീരുമാനമെടുക്കുമെന്നും തിവാരി 'ഇൻസൈഡ് സ്പോർട്ടിനോട്' പറഞ്ഞു.

Content highlight: Will Gautam Gambhir's position slip after the World Cup? BCCI responds

To advertise here,contact us