സ്റ്റീയറിങിനും ആക്‌സിലറേറ്ററിനും ഇടയിൽ കുടുങ്ങിയ കാൽ, ഉമറിന്റെ പങ്ക് വ്യക്തം! ശേഖരിച്ചത് 2600Kg NPK

ഫാം ഹൗസ് ഉടമകളെന്ന വ്യാജേനയാണ് മൂന്ന് ലക്ഷം രൂപ വില വരുന്ന രാസവളം ഈ സംഘം വാങ്ങിയത്

രാജ്യത്ത് നാലോളം നഗരങ്ങളിൽ തുടർ സ്‌ഫോടനം നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ദില്ലിയിൽ നടന്ന സ്‌ഫോടനമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുകയാണ്. 12 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ സംഭരണത്തെ കുറിച്ചുള്ള അന്വേഷണം എത്തിനിൽക്കുന്നത് ഹരിയാനയിലെ നൂഹ് ജില്ലയിലെ ബാസായി മിയോ ഗ്രാമം, ഫരീദാബാദ്, ഗുരുഗ്രാം, സഹാറൻപൂർ എന്നിവിടങ്ങളാണ്. ഡോ ഉമർ നാബിയും അയാളുടെ സംഘാംഗങ്ങളായ ഡോ മുസാമിൽ, ഡോ അദീൽ, ഡോ. ഷഹീൻ എന്നിവരാണ് ബോംബുകളുണ്ടാക്കാനുള്ള സാധനങ്ങൾ സംഭരിച്ചത്.

സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെന്ന് സംശയിക്കുന്നവർ 2600 കിലോഗ്രാം NPK രാസവളം, ആയിരം കിലോഗ്രാം അമോണിയം നൈട്രേറ്റ് എന്നിവയാണ് സംഭരിച്ചതെന്ന് അന്വേഷണ സംഘം മനസിലാക്കിയിട്ടുണ്ട്. രാജ്യത്തെ നഗരങ്ങളെ ലക്ഷ്യമിട്ട് ഇവര്‍ നടത്താന്‍ പദ്ധതിയിട്ട ആക്രമണങ്ങള്‍ക്ക് ആവശ്യമായ ഐഇഡികൾ നിർമിക്കാൻ ഇത്രയും അളവിലുള്ള രാസവസ്തുക്കൾ ധാരാളമാണ്. ഫാം ഹൗസ് ഉടമകളെന്ന വ്യാജേനയാണ് മൂന്ന് ലക്ഷം രൂപ വിലവരുന്ന രാസവളങ്ങള്‍ ഈ സംഘം വാങ്ങിയത്. ഇതിനൊപ്പം തന്നെയാണ് അമോണിയം നൈട്രേറ്റും ഇവർ വാങ്ങികൂട്ടിയത്.

ദില്ലി സ്‌ഫോടനത്തിന് പിന്നാലെ നിരവധി വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഫോഡ് എക്കോസ്‌പോർട്ട്, മാരുതി ബ്രസ എന്നീ വാഹനങ്ങൾ ഉൾപ്പെടും. കൂടുതൽ വാഹനങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. പഴയ കാറുകളില്‍ സ്‌ഫോടക വസ്തുക്കൾ നിറച്ച് മറ്റിടങ്ങളിലും പ്രതികൾ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് ഇന്റലിജൻസ് ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. സംഘാംഗങ്ങള്‍ ചേർന്ന് ഉമറിന് 20 ലക്ഷം രൂപയാണ് സ്വരൂപിച്ച് നൽകിയത്. ഇതുവഴിയാണ് ഐഇഡി നിർമിക്കാനുള്ള സാമഗ്രികൾ വാങ്ങിക്കൂട്ടിയത്. ശ്രീനഗറിൽ നിന്നും ഈ സംഘം റൈഫിളുകളും കാർട്ടിലേജുകളും വാങ്ങിയിട്ടുണ്ട്. ഇത് കൈമാറാൻ കോഡ്‌പേരുകളുള്ള ആളുകളും ഉണ്ടായിരുന്നതായി ദില്ലി പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. ഇവരെ 'Ukasha' എന്നാണ് വിളിച്ചിരുന്നത്.

NPK വാങ്ങാനായി നിരന്തരം രാസവള ഡീലർമാരെ സമീപിച്ചിരുന്നത് ഡോ. മുസമിൽ ഷക്കാർ ഗാനിയാണ്. ഒരുമിച്ച് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിന് പകരം മൂന്നും നാലും മാസം കൊണ്ടാണ് ഇവർ ഓരോ സാധനങ്ങളും വാങ്ങിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സ്‌ഫോടനം നടന്ന കാറിലെ സ്റ്റീയറിങ് വീലിനും

ആക്‌സിലറേറ്ററിനും ഇടയിൽ കുടുങ്ങിയ ഉമറിന്റെ കാലിലെ DNA ഉമറിന്റെ അമ്മയുടെ സാമ്പിളുമായി മാച്ചായതോടെ സ്‌ഫോടനം നടത്തിയത് അയാളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് സംഘമായി മാറി പലയിടങ്ങളിൽ സ്‌ഫോടനം നടത്താനായിരുന്നു അക്രമികൾ പദ്ധതിയിട്ടത്. ഇവരുടെ കൈയിൽ ഐഇഡികളുടെ വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു എന്നാണ് വിവരം.

Content Highlights: Investigators about suspects Conspiracy on Delhi blast

To advertise here,contact us