മക്ക പ്രതിരോധ കരാർ ഏകോപനത്തിന് നിർണ്ണായക നീക്കം; സൗദിയിൽ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥാപിക്കും

നിലവിലുള്ള പ്രതിരോധ കൂട്ടായ്മ ഭാവിയിൽ കൂടുതൽ വിപുലീകരിക്കാനുള്ള സാധ്യതകളും മൂന്ന് രാജ്യങ്ങളും ചേർന്ന് പരിശോധിക്കുന്നുണ്ട്

സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ ഒപ്പുവെച്ച ചരിത്രപ്രസിദ്ധമായ മക്ക സംയുക്ത പ്രതിരോധ കരാറിന്റെ ഏകോപനത്തിനായി സൗദി അറേബ്യയിൽ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥാപിക്കാൻ തീരുമാനം. ഇസ്താംബൂളിൽ ചേർന്ന ആദ്യ തന്ത്രപ്രധാന രാഷ്ട്രീയ-പ്രതിരോധ സമിതി യോഗത്തിലാണ് ഈ സുപ്രധാന ധാരണയായത്. സെക്രട്ടേറിയറ്റിന്റെ ആദ്യ സെക്രട്ടറി ജനറലിനെ പാകിസ്താൻ നാമനിർദ്ദേശം ചെയ്യുമെന്നും മൂന്ന് വർഷമായിരിക്കും ഈ പദവിയുടെ കാലാവധിയെന്നും യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

മൂന്ന് സുഹൃദ് രാജ്യങ്ങൾക്കുമിടയിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കുക, കൂട്ടായ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക, സൈനിക-സാങ്കേതിക രംഗങ്ങളിലെ ഏകോപനം ഉറപ്പാക്കുക എന്നിവയാണ് ഈ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഉച്ചകോടി തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാനും പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കാനും ഈ സെക്രട്ടേറിയറ്റ് സഹായിക്കും.

നിലവിലുള്ള പ്രതിരോധ കൂട്ടായ്മ ഭാവിയിൽ കൂടുതൽ വിപുലീകരിക്കാനുള്ള സാധ്യതകളും മൂന്ന് രാജ്യങ്ങളും ചേർന്ന് പരിശോധിക്കുന്നുണ്ട്. സമാധാനവും സ്ഥിരതയും ആഗ്രഹിക്കുന്ന കൂടുതൽ രാജ്യങ്ങളെ വരുംനാളുകളിൽ ഈ പ്രതിരോധ സഖ്യത്തിലേക്ക് ഉൾപ്പെടുത്തിയേക്കും. മക്ക കരാറിലെ വ്യവസ്ഥകൾ കൃത്യമായി പാലിച്ചുകൊണ്ട് മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ നീക്കം വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: Member states are set to establish a permanent secretariat in Saudi Arabia to improve coordination under the Makkah Defence Pact. The move is expected to strengthen cooperation and facilitate joint activities among participating countries.

To advertise here,contact us