യുഎഇയ്ക്കും ഖത്തറിനുമെതിരെ അന്താരാഷ്ട്ര മാധ്യമങ്ങൾ നടത്തുന്ന വ്യാജ പ്രചാരണങ്ങളെ അപലപിച്ച് ജിസിസിയും അറബ് പാർലമെൻ്റും. ഇരു രാജ്യങ്ങളുടെയും നയതന്ത്ര സ്വാധീനത്തെ തകർക്കാനുള്ള മാധ്യമ ശ്രമത്തെ വിമർശിച്ച് അറബ് പാർലമെന്റ് സ്പീക്കർമുഹമ്മദ് ബിൻ അഹമ്മദ് അൽ യമാഹി.
ഗൾഫ് മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ട് നടക്കുന്ന ദുരുദ്ദേശ്യപരമായ മാധ്യമ പ്രചാരണങ്ങളെ ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി ശക്തമായി അപലപിച്ചു. ഭിന്നതകൾ പരിഹരിക്കാനും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനും യുഎഇയും ഖത്തറും എന്നും മാതൃകാപരമായ പങ്കാണ് വഹിച്ചിട്ടുള്ളത്. സ്വന്തം ജനങ്ങളുടെ പുരോഗതിക്കും പ്രാദേശിക സമാധാനത്തിനുമായി ഉത്തരവാദിത്തത്തോടെയുള്ള നിലപാടുകളാണ് ഇരു രാജ്യങ്ങളും സ്വീകരിച്ചുപോരുന്നതെന്നും ജിസിസി സെക്രട്ടറി ഓർമ്മിപ്പിച്ചു.
വസ്തുതകൾ വളച്ചൊടിക്കുന്ന റിപ്പോർട്ടുകൾ മേഖലയിലെ ജനങ്ങൾക്ക് യാതൊരു ഗുണവും ചെയ്യില്ലെന്നും ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ എന്നും അറബ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബിൻ അഹമ്മദ് അൽ യമാഹി വ്യക്തമാക്കി. നിലവിലെ ആഗോള പ്രതിസന്ധികൾ മറികടക്കാൻ അറബ് രാജ്യങ്ങൾക്കിടയിൽ കൂടുതൽ ഐക്യവും സഹകരണവും ആവശ്യമായ സമയമാണിത്. തർക്കങ്ങൾ പരിഹരിക്കാനും വികസനം ഉറപ്പാക്കാനുമുള്ള നയതന്ത്ര ശ്രമങ്ങളിൽ യുഎഇയും ഖത്തറും എന്നും മുന്നിൽ നിന്നിട്ടുണ്ടെന്നും അറബ് പാർലമെന്റ് സ്പീക്കർ വ്യക്തമാക്കി.
സംയുക്ത നയതന്ത്ര നീക്കങ്ങളിലൂടെയും പങ്കാളിത്തത്തിലൂടെയും മേഖലയുടെ വികസനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി യുഎഇയും ഖത്തറും പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുകയാണ്. അതിനിടെയുള്ള വ്യാജ പ്രചാരണങ്ങളെയും വിള്ളലുകൾ ഉണ്ടാക്കാനുള്ള ശ്രമങ്ങളെയും അറബ് പാർലമെന്റ് പൂർണ്ണമായി തള്ളിക്കളഞ്ഞു. പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിന് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കണമെന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കണമെന്നുമുള്ള അടിസ്ഥാന തത്വങ്ങൾ പാലിക്കപ്പെടേണ്ടതുണ്ടെന്നും അറബ് പാർലമെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
Content Highlights: The Gulf Cooperation Council (GCC) and the Arab Parliament have denounced what they described as false media campaigns aimed at the UAE and Qatar. Both organizations stressed the importance of combating misinformation and expressed solidarity with the two Gulf nations.