പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ സുരക്ഷിതമായ ബദൽ വ്യാപാര പാതയൊരുക്കാൻ സംയുക്ത റെയിൽ പദ്ധതിയുമായി ഗൾഫ് രാജ്യങ്ങൾ. ആറ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഈ കൂറ്റൻ റെയിൽ ശൃംഖല 2030-ഓടെ പൂർണ്ണ സജ്ജമാകും. ഗൾഫിന്റെ സാമ്പത്തിക മുഖച്ഛായ മാറ്റുന്നതാണ് ഈ സ്വപ്ന പദ്ധതി.
2,100 കിലോമീറ്ററിലധികം നീളമുള്ള ജിസിസി റെയിൽവേ ശൃംഖല ഗൾഫ് മേഖലയുടെ തന്ത്രപരമായ സാമ്പത്തിക സുരക്ഷാ കവചമാണ്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾ ആഗോള കപ്പൽ ഗതാഗതത്തെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തന്ത്രപരമായ നീക്കം. ഈ വൻ ലോജിസ്റ്റിക്സ് പരിവർത്തനത്തിന്റെ പ്രധാന കേന്ദ്രം യുഎഇയാണ്.
രാജ്യത്തെ ഏഴ് എമിറേറ്റുകളെയും പ്രമുഖ തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്ന 900 കിലോമീറ്റർ നീളമുള്ള ഇത്തിഹാദ് റെയിൽ ചരക്കുശൃംഖല ഇതിനകം വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. വിതരണ ശൃംഖലയിലെ പ്രതിസന്ധി ഘട്ടങ്ങളിൽ വെറും ഒൻപത് ദിവസത്തിനുള്ളിൽ 4.5 ലക്ഷം ടൺ ചരക്ക് നീക്കിയാണ് ഇത്തിഹാദ് റെയിൽ കരുത്ത് തെളിയിച്ചത്.
യുഎഇയെയും ഒമാനിലെ സോഹാർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന 238 കിലോമീറ്റർ നീളമുള്ള 'ഹഫീത് റെയിൽ' പദ്ധതിയും അതിവേഗം പുരോഗമിക്കുകയാണ്. ഇതിനൊപ്പം ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യാൻ ഹബ്ഷാൻ-ഫുജൈറ പൈപ്പ്‌ലൈൻ സംവിധാനവും യുഎഇ ശക്തമാക്കി.
സമാനമായി ലാൻഡ്ബ്രിഡ്ജ് പദ്ധതിയിലൂടെ കിഴക്കൻ-പടിഞ്ഞാറൻ തീരങ്ങളെ റെയിൽ മാർഗ്ഗമായി ബന്ധിപ്പിക്കുന്ന നടപടികളിലാണ് സൗദി അറേബ്യ. കേവലം ചരക്കുനീക്കത്തിന് മാത്രമല്ല, വരും വർഷങ്ങളിൽ ഗൾഫിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് യാത്രാ ട്രെയിൻ സർവീസുകളും യാഥാർത്ഥ്യമാകും. റോഡുകളിലെ വൻ തിരക്കും പുക മലിനീകരണവും കുറയ്ക്കാൻ ഈ വലിയ ഹരിത പദ്ധതി സഹായിക്കും. ജിസിസി രൂപീകരണത്തിന് ശേഷമുള്ള ഈ സംയുക്ത റെയിൽവേ പദ്ധതി, ഗൾഫിന്റെ മുഖച്ഛായ തന്നെ മാറ്റിയെഴുതും.
Content Highlights: Gulf countries are advancing a joint rail network project aimed at improving regional connectivity and supporting long-term stability in West Asia. The initiative is expected to boost trade, transport efficiency, and economic integration among member states while fostering stronger regional cooperation.