റീറിലീസ് റെക്കോര്‍ഡുകളെ....തലയും പിള്ളേരും ദാ വരുന്നു

പലപ്പോഴും കോമഡി സിനിമകൾ ഒന്നോ രണ്ടോ കാഴ്ചകൾക്കപ്പുറം വിരസമായി മാറുന്നിടത്താണ് ഛോട്ടാ മുംബൈ ഇന്നും ചിരിപ്പിക്കുന്നത്

1 min read|04 Jun 2025, 01:31 pm

ഫോർട്ട് കൊച്ചിയിലെ കുറച്ച് തല തെറിച്ച പിള്ളേരുടെ കഥ. അവരുടെ ജീവിതവും ആഘോഷങ്ങളും തമാശയുമൊക്കെയായി ആർത്തുല്ലസിച്ച് കാണാവുന്ന ഒരു ആഘോഷ പടം. മലയാളത്തിൽ കൊമേർഷ്യൽ സിനിമകൾ പലത് വന്നുപോയിട്ടും ഛോട്ടാ മുംബൈ ഇന്നും മലയാളികളുടെ ഉള്ളിൽ തലയുയർത്തി നിൽക്കുന്നു. ഇന്ദുചൂഡനും, മുള്ളൻകൊല്ലി വേലായുധനും, പുലിക്കാട്ടിൽ ചാർളിയും, മംഗലശ്ശേരി നീലകണ്ഠനുമൊക്കെ പൗരുഷത്തിന്റെ പ്രതീക്ഷമായി മലയാളികളുടെ ഉള്ളിൽ സ്ഥാനമുറപ്പിക്കുമ്പോഴും കൊച്ചിയിലെ ഈ തലതെറിച്ച പയ്യന്മാരും അവരുടെ തലയായ വാസ്കോ ഡി ഗാമയും പ്രിയങ്കരരായി തുടരുന്നു.

ഒരു ആഘോഷ സിനിമയുടെ എല്ലാ ചേരുവകകളും ഒരുമിച്ച് ചേർത്തൊരു സിനിമ. എന്നാല്‍ അന്ന് വരെയുള്ള കൊമേർഷ്യൽ ഫോർമാറ്റുകളിൽ നിന്ന് വഴിമാറി സഞ്ചരിച്ച ഒരു സിനിമയെന്ന് ഛോട്ടാ മുംബൈയെ വിശേഷിപ്പിച്ചാലും തെറ്റില്ല. പൗരുഷത്തിന്റെ പ്രതീകമായ, ഒരു കുടുംബപ്പേര് അഹങ്കാരമായി കൊണ്ടുനടക്കുന്ന, മുണ്ടു മടക്കി കുത്തി, മീശ പിരിച്ചെത്തുന്ന നായകന്മാരെ, അവരുടെ വീര സാഹസങ്ങളെ ചുറ്റിപറ്റി നടക്കുന്ന സ്ഥിരം കഥയെ അൻവർ റഷീദ് ആദ്യം തന്നെ പൊളിച്ചു.

കഥാനായകൻ തല എല്ലാം തികഞ്ഞ നായകന്മാരിൽ ഒരാളല്ല. കൂട്ടുകാരുമൊത്ത് തല്ലും കൂടി, കുടുംബഭാരങ്ങൾ ഒന്നും തലയിലേറ്റാതെ ആർത്തുല്ലസിച്ചു നടക്കുന്ന ഒരു നായകനെത്തിയപ്പോൾ തന്നെ കഥയുടെ സ്വഭാവം മുഴുവൻ മാറി. അതിനെ മോഹൻലാൽ അതിഗംഭീരമായി സ്‌ക്രീനിലെത്തിച്ചപ്പോൾ ലഭിച്ചത് ഒരു കംപ്ലീറ്റ് അഴിഞ്ഞാട്ടമായിരുന്നു. മോഹൻലാലിൽ നിന്ന് ആരാധകർ ഇപ്പോൾ പ്രതീക്ഷിക്കുന്നത് അത്തരമൊരു ഫൺ കഥാപാത്രത്തെയാണ്. എത്ര അനായാസമായിട്ടാണ് തലയെ മോഹൻലാൽ അവതരിപ്പിച്ചത്.

കോമിക് എലെമെന്റുകളെ കൂട്ടുപിടിച്ച് എന്നാൽ അവയെ അനാവശ്യമായി കുത്തികയറ്റാതെ സ്വാഭാവികമായി കഥയിൽ ഉൾപ്പെടുത്തിയായിരുന്നു ഛോട്ടാ മുംബൈ സഞ്ചരിച്ചത്. സിനിമയിലെ 'അസ്ഥാനത്തുള്ള' കോമഡിയും കൗണ്ടറുകളുമെല്ലാം ഇന്നും ചിരിപ്പിക്കുന്നവയാണ്. പൊലീസ് സ്റ്റേഷനിൽ നിന്ന് തല്ലു കൊണ്ട് പുറത്തേക്കിറങ്ങി വന്ന മകനെ ശകാരിക്കുന്ന സീനിൽ ബിജുക്കുട്ടന്റെ സുശീലൻ 'ഹാപ്പി ബർത്ത്ഡേ ടു യു ആശാനേ' എന്ന് പറയുന്ന രംഗം, 'ഞാനില്ലാത്തത് കൊണ്ട് അപ്പനിന്ന് ജലപാനം പോലും ഉണ്ടാകില്ല' എന്ന് വാസ്കോ പറയുന്നതും തൊട്ടടുത്ത സീനുമൊക്കെ ഇന്നും നമ്മളെ ചിരിപ്പിക്കുന്നു. സാധാരണയായി മെലോഡ്രാമയുടെ അതിപ്രസരം ഉണ്ടാകേണ്ട സീനുകളാണ് ഇതെന്ന് ഓർക്കണം. അതുപോലെ എത്രയെത്ര മുഹൂർത്തങ്ങൾ.

കഥാപാത്രങ്ങൾക്കെല്ലാം അല്പം കാരിക്കേച്ചർ സ്വഭാവം ബെന്നി പി നായരമ്പലവും അൻവർ റഷീദും ഛോട്ടാ മുംബൈയിൽ നൽകിയിരുന്നു. തലയും, പടക്കം ബഷീറും, സൈനുവും, മുള്ളൻ ചന്ദ്രപ്പനും, ലതയും, ടോമിച്ചനും, പാമ്പ് ചാക്കോച്ചനും എല്ലാം ചിരിപ്പിച്ചാണ് സിനിമയിൽ ഉടനീളം സഞ്ചരിക്കുന്നത്. എന്തിന് വില്ലന്മാരായ എത്തിയ ഭീമൻ രഘുവിന്റെ സി ഐ അലക്‌സും, വിനായകൻ്റെ സതീശൻ പോലും ഒരു സീനിൽ നമ്മളെ ചിരിപ്പിക്കുന്നുണ്ട്.

ഇൻട്രോ - കോൺഫ്ലിക്റ് - ക്ലൈമാക്സ് എന്ന സ്ഥിരം ഫോർമാറ്റിലല്ല ഛോട്ടാ മുംബൈ സഞ്ചരിക്കുന്നത്. കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വരച്ചുകാട്ടി കോമഡിയും തല്ലും സെന്റിമെന്റ്സ് ഒക്കെയായി ഒരു പാറ്റേണിനെയും അനുകരിക്കാതെയാണ് സിനിമയുടെ പോക്ക്. കൃത്യമായി പറഞ്ഞാൽ ഒരു സ്ക്രീൻപ്ലേ പാറ്റേൺ പോലും സിനിമയ്ക്കില്ല. ഒരു മാസ്സ് ഹീറോയാകുമ്പോൾ മാസ്സ് ഇൻട്രോയും വേണമല്ലോ. എന്നാൽ അൻവർ റഷീദ് ഇവിടെ മോഹൻലാലിനായി നൽകിയത് സ്‍പൂഫ് എലമെന്റ് കലർന്ന കോമിക്കൽ ഇൻട്രോ ആയിരുന്നു. അതിൽ നിന്ന് തന്നെ സിനിമയുടെ മൂഡിനെ സംവിധായകൻ നമുക്ക് മനസിലാക്കി തന്നു. മാത്രമല്ല, ആദ്യ സിനിമയായ രാജമാണിക്യം പോലെ തന്നെ ഫാമിലി ഇമോഷനെ ഛോട്ടാ മുംബൈയിലും അൻവർ അടിപൊളിയായി കൈകാര്യം ചെയ്തു.

ഛോട്ടാ മുംബൈയെക്കുറിച്ച് പറയുമ്പോൾ എടുത്തു പറയേണ്ട രണ്ട് പേരുകൾ ഉണ്ട് കലാഭവൻ മണിയും മ്യൂസിക് ഡയറക്റ്റർ രാഹുൽ രാജും. കലാഭവൻ മണിയുടെ നടേശനില്ലാതെ ഛോട്ടാ മുംബൈ പൂർണമാകില്ല. 'നിങ്ങളിപ്പോൾ വായിച്ച വേദപുസ്തകത്തിലെ ദുഷ്ടനും അധർമിയും ശത്രുവും ഞാൻ തന്നെയാ പേര് നടേശൻ' എന്ന് പറഞ്ഞു വളരെ കൂൾ ആയി എന്നാൽ ഭയമുളവാക്കുന്ന തരത്തിൽ ഭീഷണിപ്പെടുത്തുന്ന നടേശൻ കൈയ്യടി നേടിയ വില്ലനായിരുന്നു. വയലൻസിന്റെയോ ക്രൂരതയുടെയോ അതിപ്രസരമില്ലാതെ നോട്ടം കൊണ്ടും സംസാരരീതികൊണ്ട് കലാഭവൻ മണിയുടെ നടേശൻ ഭയപ്പെടുത്തി.

തലയുടെയും ഗ്യാങ്ങിന്റെയും ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചത് രാഹുൽ രാജിന്റെ സംഗീതമായിരുന്നു. ഇൻട്രോയിലെ ചെട്ടികുളങ്ങരയും, തല സോങ്ങും, വാസ്കോ ഡി ഗാമയുമൊക്കെ പടത്തിന്റെ കളർഫുൾ മൂഡിനെ കൂടുതൽ കളർ ആക്കുകയാണ് ചെയ്തത്. വാസ്കോ ഡാ ഗാമ.... മുഴങ്ങാത്ത ആഘോഷങ്ങളുണ്ടോ!

പലപ്പോഴും കോമഡി സിനിമകൾ ഒന്നോ രണ്ടോ കാഴ്ചകൾക്കപ്പുറം വിരസമായി മാറുന്നിടത്താണ് ഛോട്ടാ മുംബൈ ഇന്നും ചിരിപ്പിക്കുന്നത്. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും തലയും ഗ്യാങ്ങും അതേ ആഘോഷ മൂഡ് നിലനിർത്തുന്നുണ്ട്. രണ്ടാം വരവിൽ അവർ എത്തുമ്പോൾ റീ റിലീസുകളിലെ റെക്കോഡുകൾ എല്ലാം തകർന്നുവീഴുമെന്നത് ഉറപ്പാണ്. തിയേറ്ററിൽ ആഘോഷത്തിന്റെ ദിവസങ്ങൾ സമ്മാനിക്കാൻ ഛോട്ടാ മുംബൈയ്ക്ക് ആകട്ടെ.

Content Highlights: Will Chotta Mumbai break re release records?

To advertise here,contact us