മുഖ്യമന്ത്രി ആയിട്ടും വിജയ്ക്ക് ഒരു മാറ്റവുമില്ല, ശാന്തമായ സ്വരത്തിലാണ് അദ്ദേഹം സംസാരിച്ചത്: ശിവകാർത്തികേയൻ

തന്റെ സിനിമാ സഹപ്രവർത്തകനായ വിജയ് മുഖ്യമന്ത്രിയായതിൽ തനിക്ക് വലിയ സംതൃപ്തിയുണ്ടെന്ന് ശിവകാർത്തികേയൻ പറഞ്ഞു

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യെ അഭിനന്ദിച്ച് നടൻ ശിവകാർത്തികേയൻ. ചലച്ചിത്ര മേഖലയിൽ നിന്നുള്ള ഒരാൾ സംസ്ഥാനത്തിന്റെ ഉന്നത രാഷ്ട്രീയ പദവിയിലേക്ക് എത്തിയതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സേയോൺ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ സിനിമാ സഹപ്രവർത്തകനായ വിജയ് മുഖ്യമന്ത്രിയായതിൽ തനിക്ക് വലിയ സംതൃപ്തിയുണ്ടെന്ന് ശിവകാർത്തികേയൻ പറഞ്ഞു. സിനിമാ വ്യവസായത്തിൽ നിന്നുള്ള ഒരാൾ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുന്നത് കാണുന്നത് വലിയ കാര്യമാണ്. വിജയത്തിന് ശേഷം താൻ വിജയ്‌യുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇത്രയും വലിയൊരു രാഷ്ട്രീയ വിജയം നേടിയെങ്കിലും വിജയ് എന്ന വ്യക്തിയിൽ മാറ്റമൊന്നുമില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. പഴയതുപോലെ തന്നെ ശാന്തമായ സ്വരത്തിലാണ് അദ്ദേഹം സംസാരിച്ചത്. തന്റെ സുഖവിവരങ്ങൾ വിജയ് ചോദിച്ചറിഞ്ഞുവെന്നും ശിവകാർത്തികേയൻ പറഞ്ഞു.

സേയോൺ ആണ് ഇപ്പോൾ ചിത്രീകരണം ആരംഭിച്ച ശിവകാർത്തികേയൻ ചിത്രം. അമരന്റെ വമ്പൻ വിജത്തിന് ശേഷം വീണ്ടും ശിവകാർത്തികേയനുമായി കമൽ ഹാസന്റെ രാജ്കമൽ ഫിലിംസ് കൈകോർക്കുന്ന സിനിമയാണിത്. ഒരു റൂറൽ മാസ് എന്റർടെയ്നർ ആണ് സിനിമയെന്നാണ് റിപ്പോർട്ട്. തായ് കിഴവി എന്ന ചിത്രം ഒരുക്കിയ ശിവകുമാർ മുരുഗേശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണൻ ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്. വിവേക് വിജയകുമാർ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സാൻ ലോകേഷ് ആണ് എഡിറ്റർ. കമൽ ഹാസൻ, ആർ മഹേന്ദ്രൻ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഭാഗ്യശ്രീ ബോർസെ ആണ് സിനിമയിൽ നായികയായി എത്തുന്നത്. അരുൺ വെഞ്ഞാറമൂട് ആണ് സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ.

പരാശക്തിയാണ് അവസാനമായി പുറത്തുവന്ന ശിവകാർത്തികേയൻ ചിത്രം. സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തിയ സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങിയത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് തിയേറ്ററിൽ നിന്ന് ലഭിച്ചത്.

Content Highlights: Sivakarthikeyan talks about Thalapathy vijay after he become chief minister of tamil nadu

To advertise here,contact us