ചത്താ പച്ചയിൽ മോഹൻലാലും മമ്മൂട്ടിയുമുണ്ടോ?; വൈറലായി സംവിധായകൻ അദ്വൈതിൻ്റെ വാക്കുകൾ

ചത്താ പച്ച'യുടെ ആദ്യ ടിക്കറ്റ്, അടുത്ത ബന്ധുകൂടിയായ മോഹൻലാൽ ബുക്ക് ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്‌റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച - റിങ് ഓഫ് റൗഡീസ് നാളെ പുറത്തിറങ്ങും. ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷമുണ്ടെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ലൊക്കേഷനില്‍ നിന്നുള്ള നടന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയിൽ മോഹൻലാൽ ഉണ്ടോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്നത്. ഇതിനോട് പ്രതികരിക്കുകയാണ് സംവിധായകൻ അദ്വൈത് നായർ.

മോഹൻലാലും മമ്മൂട്ടിയും സിനിമയിൽ ഉണ്ടോ എന്ന ചോദ്യത്തിന് കാത്തിരിക്കൂ എന്നായിരുന്നു സംവിധായകന്റെ മറുപടി. ചിത്രത്തിൽ പ്രണവ് മോഹൻലാലിനെ അഭിനയിപ്പിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ 'അപ്പുചേട്ടനെ വർഷത്തിൽ രണ്ടോ മൂന്നോ തവണ മാത്രമേ കാണൂ' എന്നായിരുന്നു അദ്വൈതിൻ്റെ മറുപടി. 'ചത്താ പച്ച'യുടെ ആദ്യ ടിക്കറ്റ്, അടുത്ത ബന്ധുകൂടിയായ മോഹൻലാൽ ബുക്ക് ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ അദ്വൈത് നായർക്കും നിർമാതാവ് ഷിഹാൻ ഷൗക്കത്തിനും നടൻ ഇഷാൻ ഷൗക്കത്തിനും ഒപ്പമാണ് മോഹൻലാൽ വീഡിയോയിൽ വന്നിരിക്കുന്നത്. 'ചത്താ പച്ച ഈ വരുന്ന ജനുവരി 22ന് ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്. ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്. പിന്നെ എന്റെ അടുത്ത സുഹൃത്തുമുണ്ട്. അതുകൊണ്ട് സിനിമയുടെ ആദ്യത്തെ ടിക്കറ്റ് ഞാൻ ബുക്ക് ചെയ്യാൻ പോവുകയാണ്,' മോഹൻലാൽ വീഡിയോയിൽ പറയുന്നു.

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെ അനന്തരവൻ കൂടിയാണ് അദ്വൈത് നായർ. റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ്.

Content Highlights: Is Mammootty and Mohanlal playing guest role in chatha pacha director answers

To advertise here,contact us