'എന്നെ ഞാനാക്കിയ, എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി'; ദുഃഖത്തിൽ ഒപ്പം നിന്ന എല്ലാവരോടും നന്ദി; മോഹൻലാൽ

അമ്മയുടെ വിയോഗത്തിൽ ഒപ്പം നിന്ന എല്ലാവരോടും നന്ദി അറിയിച്ച് നടൻ മോഹൻലാൽ

അമ്മയുടെ വിയോഗത്തിൽ ഒപ്പം നിന്ന എല്ലാവരോടും നന്ദി അറിയിച്ച് നടൻ മോഹൻലാൽ. തന്റെ ദുഃഖത്തിൽ നേരിട്ടും അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദി, വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയവർക്കും മോഹൻലാൽ നന്ദി അറിയിച്ചു. സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചാണ് നടന്റെ പ്രതികരണം.

'എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടർന്ന്, എന്റെ ദുഃഖത്തിൽ നേരിട്ടും, അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചുകൊള്ളട്ടെ. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാർത്ഥന,' മോഹൻലാൽ പറഞ്ഞു.

ഡിസംബർ 30 നായിരുന്നു മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി വിടപറഞ്ഞത്. ഏറെനാളായി ചികിത്സയിലായിരുന്നു അമ്മ. വിയോഗസമയത്ത് മോഹൻലാലും ഭാര്യ സുചിത്രയും വീട്ടിലുണ്ടായിരുന്നു. നടന്മാരായ മമ്മൂട്ടി, ജയസൂര്യ, രമേശ് പിഷാരടി, ആന്റോ ജോസഫ്, ഹൈബി ഈഡൻ എംപി എന്നിവരും എളമക്കരയിലെ മോഹൻലാലിന്റെ വസതിയിൽ എത്തിയിരുന്നു.

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിന് നേടി കൊച്ചിയിലെത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അമ്മയെയായിരുന്നു. അമ്മയുടെ കഴിഞ്ഞ പിറന്നാള്‍ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് മോഹന്‍ലാല്‍ ആഘോഷമാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ കുറെയേറെ വർഷമായി ചികിത്സയിലിരിക്കെയാണ് ശാന്തുമാരിയുടെ വിയോ​ഗം. അമൃത ആശുപത്രിയിലായിരുന്നു ചികിത്സ.

Content Highlights: Actor Mohanlal thanks everyone who stood by his mother's death

To advertise here,contact us