

നിർമാതാവ് ബാദുഷ 20 ലക്ഷം രൂപ വാങ്ങി തിരിച്ചുനൽകിയില്ല എന്ന നടൻ ഹരീഷ് കണാരന്റെ വെളിപ്പെടുത്തൽ അടുത്തിടെ വാർത്തയായിരുന്നു. ഇപ്പോഴിതാ പ്രശ്നങ്ങൾ ഒത്തുതീർപ്പായെന്ന് പറഞ്ഞ് ഹരീഷ് കണാരൻ പറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിന് മറുപടിയെന്നോണം ബാദുഷ നൽകിയ പോസ്റ്റും ശ്രദ്ധ നേടുകയാണ്. ജനങ്ങളുടെ മുന്നിൽ അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്ത് തീർപ്പ് എന്നാണ് ബാദുഷ ചോദിക്കുന്നത്.
'ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഞാൻ വിളിച്ചിരുന്നു. അവർ ഫോൺ എടുത്തില്ല. അന്നു തന്നെ നിർമ്മലിനെ (നിർമൽ പാലാഴി) വിളിച്ചു, ഞാൻ കാര്യങ്ങൾ സംസാരിച്ചു. ഞാൻ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല, ഈ ജനങ്ങളുടെ മുന്നിൽ ഇത്രയ്ക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്ത് തീർപ്പ്. എനിക്ക് പറയാനുള്ളതെല്ലാം എന്റെ ‘റേച്ചൽ’ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുന്നിൽ തുറന്ന് പറയും. അത് വരെ എനിക്ക് എതിരെ കൂലി എഴുത്തുകാരെ കൊണ്ട് ആക്രമിച്ചോളു. ഈ അവസ്ഥയിൽ എന്നോടൊപ്പം കൂടെ നിൽക്കുന്ന എന്റെ എല്ലാ പ്രിയപ്പെട്ടവരോടും ഒരു പാട് നന്ദി,'ബാദുഷ പറഞ്ഞു.
ഒരു തിയറ്റര്‍ വിസിറ്റിനിടെ യുട്യൂബേഴ്സിന്‍റെ ചോദ്യത്തിന് മറുപടിയായി ഹരീഷ് പറഞ്ഞത് ഇങ്ങനെയയായിരുന്നു “ബാദുക്കയുമായിട്ട് വിളിച്ച് സംസാരിച്ചിട്ടുണ്ട്. സെറ്റില്‍ ചെയ്തോളാമെന്ന് പറഞ്ഞിട്ടുണ്ട്. മൂപ്പര് ചെറിയൊരു വിഷയത്തിലാണ്. അത് കഴിഞ്ഞിട്ട് സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്'. ഈ വിഡിയോയ്ക്ക് മറുപടി ആയാണ് ബാദുഷ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, ബാദുഷയ്ക്ക് താന്‍ കടമായി 20 ലക്ഷം നല്‍കിയിരുന്നുവെന്നും അതില്‍ തുച്ഛമായ തുക മാത്രമാണ് തിരികെ തന്നതെന്നുമാണ് ഹരീഷ് ആരോപിച്ചിരുന്നത്. ഇത് തിരികെ ചോദിച്ചതിന് ബാദുഷ ഇടപെട്ട് സിനിമകളില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തിയെന്നുമായിരുന്നു ഹരീഷ് കണാരന്റെ വെളിപ്പെടുത്തൽ. അജയന്റെ രണ്ടാം മോഷണം അടക്കമുള്ള സിനിമകളിൽ നിന്ന് താൻ നീക്കം ചെയ്യപ്പെട്ടതിന്റെ കാരണം ബാദുഷയാണെന്ന് ഹരീഷ് പറഞ്ഞിരുന്നു.
Content Highlights: Producer Badusha against actor Harish Kanaran