വിവാഹജീവിതത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ബ്ലെസി സംവിധാനം ചെയ്ത '100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം' എന്ന ഡോക്യുമെന്ററിയുടെ ഏറ്റവും പുതിയ എപ്പിസോഡിലെ ഭാഗമാണ് ഇപ്പോൾ വൈറലാകുന്നത്.
പരസ്പരം ഒരു ബന്ധവുമില്ലാത്ത സ്ത്രീയും പുരുഷനും തമ്മിൽ ചേരുന്നതോടെയാണ് ഒരിക്കലും പിരിയാനാകാത്ത മറ്റെല്ലാ ബന്ധങ്ങളും ഉണ്ടാകുന്നത് എന്നാണ് മമ്മൂട്ടി പറയുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും ശക്തമായി കാത്തുസൂക്ഷിക്കേണ്ട ബന്ധം ദാമ്പത്യമാണെന്നും മമ്മൂട്ടി പറയുന്നു.
'ഒരു ബന്ധവുമില്ലാത്ത പുരുഷനും സ്ത്രീയും തമ്മിൽ ചേരുന്നതോടെയാണ് മറ്റ് ഒരുപാട് ബന്ധങ്ങളുണ്ടാകുന്നത്. ഡിവോഴ്‌സ് ചെയ്യാവുന്ന ഏക റിലേഷൻഷിപ്പ് ഭാര്യയും ഭർത്താവും തമ്മിലുള്ളതാണ്. മറ്റൊരു ബന്ധവും നമുക്ക് വിച്ഛേദിക്കാനാകില്ല.
അച്ഛനും മകനുമാകട്ടെ, അമ്മാവനും മരുമകനുമാകട്ടെ ഇതൊന്നും ഡിവോഴ്‌സ് ചെയ്യാനാകില്ലല്ലോ. എന്നാൽ ഈ ബന്ധങ്ങളെല്ലാം ഉണ്ടാകുന്നത് വിച്ഛേദിക്കാനാകുന്ന ഒരു ബന്ധത്തിൽ നിന്നാണ്. വിവാഹത്തിലൂടെ ഉണ്ടാകുന്ന അമ്മ, അച്ഛൻ, മക്കൾ, അമ്മാവൻ, അമ്മായി തുടങ്ങിയ ബന്ധങ്ങൾക്കൊന്നും പിരിയാനാകില്ല. എന്നാൽ ഈ ബന്ധങ്ങൾ തുടങ്ങുന്ന വിവാഹബന്ധം, ഭാര്യ-ഭർതൃ ബന്ധം പിരിയാനാകും.
അതുകൊണ്ട് ഈ ഭാര്യയും ഭർത്താവും ബന്ധവും തമ്മിലുള്ള ബന്ധമല്ലേ ഏറ്റവും നല്ല ബന്ധം, അതിനാണ് ഏറ്റവും ഉറപ്പ് വേണ്ടത്. കാരണം അത് പിരിക്കാൻ കഴിയരുത്. മറ്റേതൊരു ബന്ധവും
എന്തായാലും പിരിക്കാൻ കഴിയില്ലല്ലോ,' മമ്മൂട്ടി പറയുന്നു.
ഡോക്യുമെന്ററിയുടെ ഈ എപ്പിസോഡിൽ കുറിച്ച് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുമായി മമ്മൂട്ടി സംസാരിക്കുന്നുണ്ട്. ഒരു മണിക്കൂറിലേറെ ദൈർഘ്യമുള്ള എപ്പിസോഡ് മമ്മൂട്ടിയുടെ വീട്ടിൽ വെച്ചാണ് ഈ എപ്പിസോഡ് ചിത്രീകരിച്ചിരിക്കുന്നത്.
അതേസമയം, 2019ൽ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡോക്യുമെന്ററിയ്ക്കുള്ള ഗിന്നസ് ലോക റെക്കോർഡ് '100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം' സ്വന്തമാക്കിയിരുന്നു. 48 മണിക്കൂറും 10 മിനിറ്റുമാണ് ഈ ഡോക്യുമെന്ററിയുടെ ദൈർഘ്യം. മെയ് ഒന്ന്, 2015 ന് ചിത്രീകരണം ആരംഭിച്ച ഡോക്യുമെന്ററി രണ്ട് വർഷം കൊണ്ടാണ് ബ്ലേസി പൂർത്തിയാക്കിയത്.
Content Highlights: Mammootty about Marriage