തിരുവനന്തപുരത്ത് മുന്‍ സൈനികനെ മദ്യം നല്‍കി അവശനാക്കി ഒമ്പത് പവന്‍ കവര്‍ന്നെന്ന് പരാതി

യുവതിയും രണ്ട് പുരുഷന്മാരും ചേര്‍ന്ന് ആക്രമിച്ചെന്നാണ് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് മുന്‍ സൈനികനെ മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയതായി പരാതി. യുവതിയും രണ്ട് പുരുഷന്മാരും ചേര്‍ന്ന് ആക്രമിച്ചെന്നാണ് പരാതി. കടകംപള്ളി ആനയറ സ്വദേശി വിധു (68) ആണ് പരാതി നല്‍കിയത്. ചന്തവിളയിലെ വീട്ടില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. പുതിയ വീട് കാണാനെന്ന വ്യാജേന എത്തിയവര്‍ മദ്യം നല്‍കിയ ശേഷം മര്‍ദ്ദിച്ച് അവശനാക്കി മോഷണം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ഒൻപത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നിട്ടുണ്ടെന്നാണ് പരാതിക്കാരന്‍ പറയുന്നത്. സ്വര്‍ണ്ണമാല, ബ്രേസ്ലെറ്റ്, മൂന്ന് മോതിരങ്ങളും 8,000 രൂപയും മൊബൈല്‍ ഫോണും നഷ്ടമായെന്നും പരാതിക്കാരൻ.

എടിഎം കാര്‍ഡ്, പാന്‍ കാര്‍ഡ്, ലൈസന്‍സ്, എക്‌സ് സര്‍വീസ്മാന്‍ കാര്‍ഡും നഷ്ടമായെന്ന് പരാതിക്കാരന്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ മുന്‍ സൈനികന്റെ നെറ്റിയില്‍ രണ്ട് മുറിവുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് പരാതി നല്‍കിയത്. മണക്കാട് സ്വദേശിനി ദീപയെന്ന യുവതി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പരാതി. എട്ടുമാസം മുന്‍പ് ഹോട്ടലില്‍വച്ചാണ് യുവതിയെ പരിചയപ്പെട്ടതെന്നും പരാതിക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlights: A former serviceman has alleged that nine sovereigns of gold were stolen after he was intoxicated with alcohol in Thiruvananthapuram. Police have begun an investigation.

To advertise here,contact us