ഭക്ഷണപ്പൊതികളിലെ 'റെഡ് വാണിംഗ്' ലേബൽ: കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് വൻകിട ഭക്ഷ്യ വ്യവസായ മേഖല

നെസ്‌ലെ, കോക്കകോള, പെപ്‌സികോ, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങിയ ആഗോള-ഇന്ത്യൻ വൻകിട കമ്പനികൾ ഉൾപ്പെടുന്ന ഓൾ ഇന്ത്യ ഫുഡ് പ്രോസസേഴ്സ് അസോസിയേഷൻ ആണ് ബുധനാഴ്ച കോടതിയിൽ ഹർജി സമർപ്പിച്ചത്

ഭക്ഷണപ്പൊതികൾക്ക് മുന്നിൽ ചുവന്ന മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ 100 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഇന്ത്യൻ പാക്കേജ്ഡ് ഫുഡ് വ്യവസായ മേഖല ഔദ്യോഗികമായി സുപ്രീം കോടതിയെ സമീപിച്ചു.

ഓഗസ്റ്റ് 28-ന് സർക്കാർ പ്രഖ്യാപിച്ച പുതിയ ലേബലിംഗ് നയത്തിനെതിരെ വ്യവസായ മേഖലയിൽ നിന്നുണ്ടാകുന്ന ആദ്യ നിയമപരമായ എതിർപ്പാണിത്. നെസ്‌ലെ, കോക്കകോള, പെപ്‌സികോ, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങിയ ആഗോള-ഇന്ത്യൻ വൻകിട കമ്പനികൾ ഉൾപ്പെടുന്ന ഓൾ ഇന്ത്യ ഫുഡ് പ്രോസസേഴ്സ് അസോസിയേഷൻ ആണ് ബുധനാഴ്ച കോടതിയിൽ ഹർജി സമർപ്പിച്ചത്.

ഭക്ഷണസാധനങ്ങളിൽ അധികമായി അടങ്ങിയിരിക്കുന്ന പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ് എന്നിവയിൽ ഏതെങ്കിലും രണ്ടെണ്ണം നിശ്ചിത പരിധി കഴിഞ്ഞാൽ ചുവപ്പ് നിറത്തിലുള്ള ലേബൽ പതിക്കണമെന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ, ഖരരൂപത്തിലുള്ള ഭക്ഷണങ്ങളിൽ 3 ശതമാനത്തിൽ കൂടുതൽ പഞ്ചസാരയോ, 4.2 ശതമാനത്തിൽ കൂടുതൽ കൊഴുപ്പോ ഉണ്ടായാൽ മുന്നറിയിപ്പ് നൽകണമെന്ന ഈ കർശന നിർദ്ദേശം അന്താരാഷ്ട്ര വിപണികളേക്കാൾ കഠിനമാണെന്ന് കമ്പനികൾ വാദിക്കുന്നു. ഇത് നടപ്പിലാക്കിയാൽ ഇന്ത്യയിലെ 80 ശതമാനത്തോളം പാക്കേജ്ഡ് ഭക്ഷണങ്ങളും അപകടകരമായ വിഭാഗത്തിൽപ്പെടുമെന്നും, ഇത് ഇന്ത്യൻ ഭക്ഷണങ്ങളുടെ ആഗോള പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.

ഒരു ഉൽപ്പന്നം എത്രത്തോളം കഴിക്കുന്നു എന്നതിന് പകരം 100 ഗ്രാം എന്ന അളവിനെ മാനദണ്ഡമാക്കിയാണ് എഫ്എസ്എസ്എഐ ലേബൽ നിശ്ചയിക്കുന്നത്. ആരും ഒരൊറ്റത്തവണ 100 ഗ്രാം അച്ചാറോ തക്കാളി സോസോ കഴിക്കാറില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന വ്യവസായ സംഘടന, അമേരിക്കയിലേത് പോലെ കഴിക്കുന്ന അളവിനനുസരിച്ചുള്ള ലേബലിംഗ് രീതി വേണമെന്ന് ആവശ്യപ്പെടുന്നു. അതേസമയം, ഉപഭോക്താക്കളുടെ ആരോഗ്യസംരക്ഷണത്തിനായി പോഷകാഹാര വിദഗ്ധർ ഈ നിയമത്തെ സ്വാഗതം ചെയ്യുമ്പോൾ, മുന്നറിയിപ്പ് ലേബലുകൾ വൈകിപ്പിക്കാനുള്ള വൻകിട കമ്പനികളുടെ വ്യഗ്രതയാണിതെന്ന് ആരോഗ്യ പ്രവർത്തകർ വിമർശിക്കുന്നു. ഈ ഹർജിയിൽ വ്യാഴാഴ്ച സുപ്രീം കോടതി വിശദമായ പരിശോധന നടത്തും.

Content highlights:India’s $100 billion packaged-food industry has moved the Supreme Court to challenge the government’s new front-of-pack red warning labels.FSSAI wants a red hexagonal label on products exceeding set limits for added sugar, salt, or saturated fat.

To advertise here,contact us