കഴിഞ്ഞ കുറേ മാസങ്ങളായി ഇന്ത്യൻ ഓഹരി വിപണിയിൽ വില്പന മാത്രം നടത്തിക്കൊണ്ടിരുന്ന വിദേശ നിക്ഷേപകർ ഈ മാസത്തിൽ ഓഹരികൾ വാങ്ങാൻ തുടങ്ങി.കഴിഞ്ഞ 17 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തുകയാണ് ഈ മാസം അവർ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചത്.
വിപണിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടും വിദേശികൾ ഓഹരികൾ വാങ്ങിക്കൂട്ടിയത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലുള്ള അവരുടെ വിശ്വാസത്തെയാണ് കാണിക്കുന്നത്.വിദേശ നിക്ഷേപകർ ഇതുവരെ സെക്കൻഡറി മാർക്കറ്റുകളിൽ നിന്ന് ഏകദേശം 17,815.5 കോടിയും പ്രാഥമിക വിപണികളിൽ നിന്ന് 2,489.93 കോടിയുടെ ഓഹരികളും വാങ്ങിയിട്ടുണ്ട്.
ഇതോടെ മൊത്തം അറ്റ നിക്ഷേപം ഏകദേശം 20,305.4 കോടിയായി . 2024 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ നിക്ഷേപമാണിത്.എൻഎസ്ഡിഎൽ ഡാറ്റ പ്രകാരം, എഐയുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്നതിനിടെ ഫെബ്രുവരി ആദ്യ പകുതിയിൽ വിദേശ നിക്ഷേപകർ 10,073.25 കോടി ഡോളറിലധികം മൂല്യമുള്ള ഐ.ടി ഓഹരികൾ വിറ്റഴിക്കുകയും ചെയ്തിട്ടുണ്ട്.
2023 ഒക്ടോബർ മുതൽ പ്രാഥമിക വിപണികളിൽ സ്ഥിരമായ എഫ്‌ഐഐ വാങ്ങലുകൾ നടക്കുന്നുണ്ട്. അതേസമയം സെക്കൻഡറി വിപണികളിൽ, 2025 ജൂലൈയ്ക്ക് ശേഷമുള്ള ആദ്യത്തെ അറ്റ വാങ്ങലാണ്. 2025 ഒക്ടോബറിൽ വിദേശ നിക്ഷേപകർ നാമമാത്ര വാങ്ങലുകാരായി മാറിയെങ്കിലും, തുടർന്നുള്ള ആറ് മാസങ്ങളിൽ ഭൂരിഭാഗവും അവർ അറ്റ വിൽപ്പനക്കാരായി തുടർന്നു.
2025 ജൂലൈ മുതൽ 2026 ജനുവരി വരെ, സെക്കൻഡറി വിപണിയിലെ മൊത്തം പിൻവലിക്കലുകൾ ഏകദേശം 1,66,500 കോടി ആയിരുന്നു, അതേസമയം പ്രാഥമിക വിപണികൾ 53,363.25 കോടിയാണ് നേടിയത്.യൂറോപ്യൻ യൂണിയനുമായി ഇന്ത്യ ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചതോടെയും യുണൈറ്റഡ് കിംഗ്ഡവുമായും ഓസ്‌ട്രേലിയയുമായും ഇതിനകം കരാറുകൾ ഉണ്ടാക്കിയതോടെയും വ്യാപാര അനിശ്ചിതത്വങ്ങൾ കുറഞ്ഞുവെന്ന വിലയിരുത്തലുകളുമുണ്ട്.
18–24 മാസത്തിനകം ഇന്ത്യ മറ്റ് എമർജിംഗ് മാർക്കറ്റുകളെ മറികടക്കാനും വിദേശ നിക്ഷേപം ശക്തിപ്പെടാനും സാധ്യതയുണ്ട്. ഈ മാറ്റം ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപകാരുടെ ആത്മവിശവാസവും വർധിപ്പിക്കും.വിദേശ നിക്ഷേപകർ പണം നിക്ഷേപിക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ മാറ്റങ്ങൾ വന്നേക്കാമെന്ന് ഈ രംഗത്തെ വിദഗ്ധർ കരുതുന്നു. അതായത്, വിപണി വരും ദിവസങ്ങളിൽ മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് ചുരുക്കം.
Content Highlights : FIIs turn net buyers in February with biggest monthly inflows in 17 months