യുഎഇ, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്ക് 16.5 ബില്യണ്‍ ഡോളറിന്റെ ആയുധ വില്‍പ്പനയ്ക്ക് അനുമതി നല്‍കി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണിത്. ഇതില്‍ 8.4 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും യുഎഇയ്ക്ക് നല്‍കും. ഡ്രോണുകള്‍, മിസൈലുകള്‍, റഡാര്‍ സംവിധാനങ്ങള്‍, എ16 യുദ്ധവിമാനങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
അതേസമയം, കുവൈത്തിന് ഏകദേശം 8 ബില്യണ്‍ ഡോളറിന്റെ വ്യോമ-മിസൈല്‍ പ്രതിരോധ റഡാര്‍ സംവിധാനങ്ങളും ജോര്‍ദാന് 70.5 മില്യണ്‍ ഡോളറിന്റെ വിമാന, വെടിക്കോപ്പ് പിന്തുണാ പാക്കേജിനും അനുമതി ലഭിച്ചു. അമേരിക്കയുടെ വിദേശനയത്തിനും ദേശീയ സുരക്ഷാ താല്‍പര്യങ്ങള്‍ക്കും ഈ കരാര്‍ സഹായകരമാണെന്നും, മിഡില്‍ ഈസ്റ്റില്‍ രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക പുരോഗതിയും ഉറപ്പാക്കുന്ന പ്രധാന പ്രതിരോധ പങ്കാളിയാണ് യുഎഇയെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.
ഈ കരാറിന് കോണ്‍ഗ്രസിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും, അടിയന്തര സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രത്യേക ന്യായീകരണം നല്‍കിയതായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ശക്തമായ പശ്ചാത്തലത്തിലാണ് പുതിയ ആയുധ വില്‍പ്പന. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ഇസ്രായേലിനൊപ്പം ഇറാനെതിരെ സൈനിക നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് മേഖലയിലെ യുദ്ധസാഹചര്യം കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. ഈ സംഘര്‍ഷം ആഗോള ഊര്‍ജവിപണിയെയും ബാധിച്ചു. ഇറാനിലെ എണ്ണകയറ്റുമതി കേന്ദ്രങ്ങളായ ഖാര്‍ഗ് ദ്വീപ് ഉള്‍പ്പെടെയുള്ള ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ അമേരിക്കയും ഇസ്രായേലും ആക്രമിച്ചതോടെ, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ അമേരിക്കന്‍ സഖ്യരാജ്യങ്ങളുടെ ഊര്‍ജ സൗകര്യങ്ങള്‍ ലക്ഷ്യമാക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൂടാതെ, ലോകത്തിലെ എണ്ണ-വാതക ഗതാഗതത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലൂടെ ടാങ്കര്‍ ഗതാഗതവും ഇറാന്‍ ഗണ്യമായി തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഇത് ആഗോള എണ്ണവില ഉയരാന്‍ കാരണമായിട്ടുണ്ട്.
Content Highlights: The US has approved a $16.5 billion arms package for the UAE, Kuwait, and Jordan, reinforcing regional defense partnerships as tensions with Iran continue to escalate across the Middle East