
നാളെ ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ വിജയികളെ പ്രവചിച്ച് മുന്‍ ഇംഗ്ലണ്ട് താരങ്ങൾ. മുൻ ഇംഗ്ലണ്ട് താരങ്ങളായ ഗ്രെയിം സ്വാൻ, നാസർ ഹുസൈൻ എന്നിവരാണ് പരമ്പരയിലെ വിജയികളെ പ്രഖ്യാപിച്ചത്. പരമ്പരയിൽ ഇംഗ്ലണ്ട് 3 -1 ന്റെ ജയം നേടുമെന്ന് നാസർ ഹുസൈൻ പ്രവചിച്ചപ്പോൾ ഇംഗ്ലണ്ടിന് 4-1 ന്റെ ജയമാണ് ഗ്രെയിം സ്വാൻ പ്രവചിച്ചത്.
ഹോം ഗ്രൗണ്ട് ആനുകൂല്യവും രോഹിത് ശർമ, വിരാട് കോഹ്‌ലി തുടങ്ങി പരിചയസമ്പന്നരായ താരങ്ങളുടെ അഭാവവുമാണ് ഇന്ത്യയുടെ തിരിച്ചടിയായി ഇവർ ചൂണ്ടിക്കാണിക്കുന്നത്.
നേരത്തെ പരമ്പരയില്‍ ഇംഗ്ലണ്ട് വിജയിക്കുമെന്ന പ്രവചനവുമായി മുൻ ദക്ഷിണാഫ്രിക്കൻ പേസർ സ്റ്റെയ്ൻ രംഗത്തെത്തിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയും മൂന്ന് മത്സരങ്ങളില്‍ ഇംഗ്ലണ്ടും ജയിക്കുമെന്നും സ്റ്റെയ്ൻ പറഞ്ഞു. മത്സരം കടുത്തതാകുമെന്നും നിരവധി യുവതാരങ്ങളുടെ മികച്ച പ്രകടനം കാണാനാകുമെന്നും സ്റ്റെയ്ൻ പറഞ്ഞു.
നാളെ മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ചതിന് ശേഷമുള്ള ആദ്യ പരമ്പര കൂടിയാണിത്. കഴിഞ്ഞ ഓസീസിനെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫി പരമ്പരയും ന്യൂസിലാൻഡിനെതിരായ പരമ്പരയും ഇന്ത്യ തോറ്റിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു തിരിച്ചുവരവാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
Content Highlights: india vs england test series ; predictions of england former players