
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സെഞ്ച്വറി നേട്ടം സ്വന്തമാക്കിയ സൺറൈസേഴ്സ് താരം ഹെൻറിച്ച് ക്ലാസൻ സ്വന്തം പേരിൽ കുറിച്ചത് അഞ്ചോളം റെക്കോർഡുകൾ. ഐപിഎൽ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്ട്രൈക്ക് റേറ്റാണ് ക്ലാസൻ സ്വന്തം പേരിൽ കുറിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 269.23 ആയിരുന്നു ക്ലാസന്റെ സ്ട്രൈക്ക് റേറ്റ്. 39 പന്തിൽ പുറത്താകാതെ 105 റൺസാണ് ക്ലാസൻ നേടിയത്. 2010ലെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസ് താരം യൂസഫ് പഠാൻ സ്വന്തമാക്കിയ റെക്കോർഡാണ് ക്ലാസന് മുന്നിലുള്ളത്. അന്ന് 37 പന്തിൽ 100 റൺസ് നേടിയ യൂസഫ് പഠാന്റെ സ്ട്രൈക്ക് റേറ്റ് 270.27 ആയിരുന്നു.
ഐപിഎൽ ചരിത്രത്തിലെ വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറിയെന്ന റെക്കോർഡ് യൂസഫ് പഠാനൊപ്പം പങ്കിടുവാനും ക്ലാസന് സാധിച്ചു. ഇരുവരുടെയും സെഞ്ച്വറി നേട്ടം 37 പന്തുകളിലായിരുന്നു. 30 പന്തുകളിൽ സെഞ്ച്വറി നേടിയ ക്രിസ് ഗെയ്ലാണ് ഐപിഎല്ലിലെ വേഗതയേറിയ സെഞ്ച്വറി നേട്ടതിന്റെ ഉടമ. രണ്ടാമത്തെ വേഗതയേറിയ സെഞ്ച്വറിക്ക് ഉടമ രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവംശിയാണ്. ഈ സീസണിൽ 35 പന്തുകൾ മാത്രം നേരിട്ടാണ് 14കാരനായ വൈഭവ് സെഞ്ച്വറി നേട്ടം സ്വന്തമാക്കിയത്.
ഐപിഎല്ലിൽ ഒരു ദക്ഷിണാഫ്രിക്കൻ താരം നേടുന്ന വേഗതയേറിയ സെഞ്ച്വറി ഹെൻറിച്ച് ക്ലാസന്റെ പേരിലായി. മുമ്പ് ഡേവിഡ് മില്ലർ കുറിച്ച 38 പന്തിൽ സെഞ്ച്വറി എന്ന ചരിത്രമാണ് പഴങ്കഥയായത്. സൺറൈസേഴ്സിന് വേണ്ടി വേഗത്തിൽ നേടിയ സെഞ്ച്വറിയെന്ന റെക്കോർഡാണ് ക്ലാസൻ സ്വന്തമാക്കിയ മറ്റൊരു നേട്ടം. ട്രാവിസ് ഹെഡിന്റെ 39 പന്തിലെ സെഞ്ച്വറിയെന്ന റെക്കോർഡ് ക്ലാസൻ തിരുത്തിയെഴുതി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ വേഗതയേറിയ സെഞ്ച്വറിയെന്ന നേട്ടവും ക്ലാസന്റെ പേരിലായി. 43 പന്തിൽ സെഞ്ച്വറി തികച്ച ഡേവിഡ് വാർണറിന്റെ റെക്കോർഡാണ് പഴങ്കഥയായത്.
Content Highlights: Heinrich Klaasen inks five unique records when hit a ton against KKR