എയർ ഇന്ത്യ ഫുക്കറ്റ്-ഡൽഹി വിമാനം താഴേക്ക് പതിച്ച സംഭവം; പൈലറ്റിനെതിരെ നടപടിക്ക് ശുപാർശ, പ്രാഥമിക റിപ്പോർട്ട്

പൈലറ്റിനെതിരെ നടപടിയെടുക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഫുക്കറ്റ്-ന്യൂഡല്‍ഹി വിമാനം 300 അടിയോളം താഴേക്ക് പതിച്ചതില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. പൈലറ്റിന്റെ ലഹരി ഉപയോഗം സ്ഥിരീകരിച്ചു. പൈലറ്റിനെതിരെ നടപടിയെടുക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ജിസിഡിഎ നടപടിയെടുക്കണം എന്നാണ് ആവശ്യം. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കിയതിനും ഉത്തരവാദിത്തം കണക്കിലെടുത്താണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനങ്ങള്‍ക്കുണ്ടായ തകരാറാണ് പെട്ടെന്നുള്ള വീഴ്ചയ്ക്ക് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സാങ്കേതിക തകരാറും പൈലറ്റിന്റെ ലഹരി ഉപയോഗവും ഒരേസമയത്ത് വന്നതോടെ വിമാനം വലിയൊരു ദുരന്തത്തിന്റെ അടുത്തെത്തിയിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് എല്ലാ പൈലറ്റുമാര്‍ക്കും എയര്‍ ഇന്ത്യ ലഹരി പരിശോധന കര്‍ശനമാക്കിയിരുന്നു. ഓഗസ്റ്റ് നാലിന് ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കുന്നതിനിടെ ഒഡീഷയ്ക്ക് മുകളിലൂടെ വിമാനം പെട്ടെന്ന് ഏകദേശം 300 അടി താഴേക്ക് പതിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ രണ്ട് ഡ്രഗ് ടെസ്റ്റുകളിലും പൈലറ്റ് സുദീപ് വശിഷ്ഠയുടെ ശരീരത്തില്‍ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. AI2379 എന്ന വിമാനത്തില്‍ 137 യാത്രക്കാരും 8 ജീവനക്കാരുമാണുണ്ടായിരുന്നത്. സംഭവത്തില്‍ 20 യാത്രക്കാര്‍ക്കും 4 ജീവനക്കാര്‍ക്കും പരിക്കേറ്റിരുന്നു.

Content Highlights: The preliminary investigation report into the Air India Phuket-New Delhi flight incident has been released. The aircraft reportedly dropped around 300 feet during the incident, prompting an inquiry into flight safety and operational factors.

To advertise here,contact us