ഇങ്ങനെ പോയാല്‍ വരാനിരിക്കുന്നത് ജെന്‍ ആല്‍ഫ വിപ്ലവം? കണക്കുകള്‍ അതിനുള്ള കാരണം പറയും

ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, അധ്യാപകരുടെ ക്ഷാമം, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകള്‍ എന്നിവയ്ക്കെതിരെ 'ജെന്‍-സീ' തലമുറയുടെ പ്രതിഷേധ ശൈലി പിന്തുടര്‍ന്നുകൊണ്ട് 'ജെന്റേഷന്‍ ആല്‍ഫ' വിദ്യാര്‍ത്ഥികളും വ്യാപകമായി തെരുവിലിറങ്ങുന്നുണ്ട്. ഈ ആശങ്കകള്‍ ഔദ്യോഗിക കണക്കുകളിലും പ്രതിഫലിക്കുന്നുവെന്നാണ് വിവരം. രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ഏകദേശം 10 ലക്ഷം അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും, അതേസമയം 95,000-ത്തോളം സ്‌കൂളുകളില്‍ പ്രവര്‍ത്തനക്ഷമമായ വൈദ്യുതി സൗകര്യമോ 5.42 ലക്ഷം സ്‌കൂളുകളില്‍ പ്രവര്‍ത്തനക്ഷമമായ കമ്പ്യൂട്ടറുകളോ ഇല്ലെന്നും യുഡിഐഎസ്ഇ പ്ലസ് 2025-26 റിപ്പോര്‍ട്ടും പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസ സംവിധാനത്തിന്റെ വ്യാപ്തി വളരെ വലുതാണ്. യുഡിഐഎസ്ഇ പ്ലസ് 2025-26 കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ 1.03 കോടി അധ്യാപകരും 24.72 കോടി വിദ്യാര്‍ത്ഥികളുമുള്ള 14.67 ലക്ഷം സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളാണുള്ളത്. ഇതില്‍ 10.05 ലക്ഷം സ്‌കൂളുകള്‍ (ആകെ സ്‌കൂളുകളുടെ ഏകദേശം 69 ശതമാനം) സര്‍ക്കാര്‍ മേഖലയിലുള്ളവയാണ്. ഇവ 11.89 കോടി വിദ്യാര്‍ത്ഥികള്‍ക്ക് സേവനം നല്‍കുന്നു. എന്നിരുന്നാലും, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വലിയ കുറവുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 1.39 ലക്ഷം സ്‌കൂളുകളില്‍ ലൈബ്രറികളില്ല, 2.65 ലക്ഷം സ്‌കൂളുകളില്‍ കളിസ്ഥലങ്ങളില്ല, 13.62 ലക്ഷം സ്‌കൂളുകളില്‍ ഡിജിറ്റല്‍ ലൈബ്രറികളില്ല. കൂടാതെ, 71,959 സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തനക്ഷമമായ ശൗചാലയങ്ങളും 1.12 ലക്ഷം സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തനക്ഷമമായ ശൗചാലയങ്ങളും ലഭ്യമല്ല എന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍, വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കുടിവെള്ളം, ശുചിമുറികള്‍, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഏകദേശം 40,000 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കായി 14 ഇനങ്ങളുള്ള ഒരു പരിശോധനാ പട്ടിക (ചെക്ക്ലിസ്റ്റ്) സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. അതേസമയം, സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 12,500 കോടി രൂപയുടെ മൂന്ന് വര്‍ഷത്തെ പദ്ധതി രാജസ്ഥാന്‍ പ്രഖ്യാപിച്ചു. 'ജെന്‍ ആല്‍ഫ' തലമുറയുടെ അഭിലാഷങ്ങളും അവര്‍ നേരിടുന്ന സാഹചര്യങ്ങളും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന അന്തരം ഈ പ്രതിഷേധങ്ങള്‍ പ്രതിഫലിപ്പിക്കുന്നുവെന്ന് വിദ്യാഭ്യാസ വിദഗ്ധ മീത സെന്‍ഗുപ്ത അഭിപ്രായപ്പെട്ടു. സുരക്ഷിതവും ആരോഗ്യകരവുമായ ബാല്യകാലത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടിയ അവര്‍, സമൂഹത്തിന്റെ നേതൃത്വത്തിലുള്ള ശക്തമായ സ്‌കൂള്‍ ഭരണസംവിധാനം ആവശ്യമാണെന്നും വ്യക്തമാക്കി.

ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുരോഗതിയും ഒപ്പം പരിഹരിക്കപ്പെടാത്ത പോരായ്മകളും ചൂണ്ടിക്കാട്ടുന്നു. 2014-15-ല്‍ 55.96 ശതമാനമായിരുന്ന വൈദ്യുതി സൗകര്യമുള്ള സ്‌കൂളുകളുടെ അനുപാതം 2024-25-ല്‍ 91.9 ശതമാനമായി ഉയര്‍ന്നെന്നും, കുടിവെള്ള ലഭ്യത 2014-ലെ 96.5 ശതമാനത്തില്‍ നിന്ന് 2025-ല്‍ 99 ശതമാനമായി വര്‍ധിച്ചെന്നും നീതി ആയോഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നിരുന്നാലും, 14,505 സ്‌കൂളുകളില്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമായ ജലസ്രോതസ്സുകളില്ല. ഏകദേശം 59,829 സ്‌കൂളുകളില്‍ കൈ കഴുകാനുള്ള സൗകര്യങ്ങളുമില്ല എന്നതാണ് ഞെട്ടിക്കുന്ന കണക്ക്. ഓരോ 15 സ്‌കൂളുകളിലും ഒരെണ്ണത്തില്‍ വീതം പെണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തനക്ഷമമായ ശൗചാലയമില്ലെന്നും, വൈദ്യുതി ലഭ്യതയിലെ ശേഷിക്കുന്ന കുറവുകള്‍ പ്രധാനമായും ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലുള്ള സ്‌കൂളുകളിലാണെന്നും നിതി ആയോഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മതിയായ ക്ലാസ് മുറികളോ ഫര്‍ണിച്ചറുകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത സ്‌കൂളുകളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട്, പൊതുവിദ്യാഭ്യാസ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സുപ്രീം കോടതി അഭിഭാഷകന്‍ അശോക് അഗര്‍വാള്‍ അഭിപ്രായപ്പെട്ടത്, ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ മോശമായ സാഹചര്യമായിരിക്കാം പലയിടത്തുമുള്ളത് എന്നാണ്.

അധ്യാപകരുടെ കുറവ് മറ്റൊരു പ്രധാന ആശങ്കയാണ്. 2025 ആഗസ്റ്റില്‍ പുറത്തിറങ്ങിയ പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം, 2024-25 കാലയളവില്‍ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലുടനീളം ഏകദേശം 10 ലക്ഷം അധ്യാപക ഒഴിവുകളാണുള്ളത്. ഇതില്‍ ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങളിലെയും സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളിലെയും ഒഴിവുകള്‍ ഉള്‍പ്പെടുന്നു. പ്രാഥമിക, സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി തലങ്ങളിലാണ് അധ്യാപക ഒഴിവുകള്‍ എന്ന പ്രശ്‌നം ഏറ്റവും രൂക്ഷമെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബിഹാറില്‍ പ്രാഥമിക തലത്തില്‍ 2.08 ലക്ഷം, സെക്കന്‍ഡറി തലത്തില്‍ 36,035, സീനിയര്‍ സെക്കന്‍ഡറി തലത്തില്‍ 33,035 എന്നിങ്ങനെ ഒഴിവുകളുണ്ട്. മധ്യപ്രദേശില്‍ യഥാക്രമം 47,122, 2,877, 2,020 എന്നിങ്ങനെയും, രാജസ്ഥാനില്‍ 3,856, 1,365, 14,949 എന്നിങ്ങനെയും ഒഴിവുകളാണുള്ളത്. ജാര്‍ഖണ്ഡിലാകട്ടെ പ്രാഥമിക തലത്തില്‍ 80,341, സെക്കന്‍ഡറി തലത്തില്‍ 18,343, സീനിയര്‍ സെക്കന്‍ഡറി തലത്തില്‍ 881 എന്നിങ്ങനെ ഒഴിവുകള്‍ കാണപ്പെടുന്നു എന്നുമാണ് വിവരം.

ഡിജിറ്റല്‍ വിദ്യാഭ്യാസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓണ്‍ലൈന്‍ പഠനം എന്നിവയ്ക്ക് 2020-ലെ ദേശീയ വിദ്യാഭ്യാസ നയം വലിയ പ്രാധാന്യം നല്‍കുന്ന സാഹചര്യത്തില്‍, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരു പ്രധാന വെല്ലുവിളിയായി തുടരുന്നു. ഇന്ത്യയിലെ 14.67 ലക്ഷം സ്‌കൂളുകളില്‍ 5.42 ലക്ഷം സ്‌കൂളുകളിലും പ്രവര്‍ത്തനക്ഷമമായ കമ്പ്യൂട്ടറുകളില്ലെന്നും, 4.77 ലക്ഷം സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ് സൗകര്യമില്ലെന്നും യുഡിഐഎസ്ഇ പ്ലസ് കണക്കുകള്‍ വ്യക്തമാക്കുന്നു. 10.66 ലക്ഷത്തിലധികം സ്‌കൂളുകളില്‍ അധ്യാപനത്തിനായി ഉപയോഗിക്കാവുന്ന മൊബൈല്‍ ഫോണുകള്‍ ലഭ്യമല്ല. അതായത്, ഏകദേശം നാലില്‍ മൂന്ന് ഭാഗം സ്‌കൂളുകളിലും ഈ സൗകര്യം ഇല്ല. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങളിലും ഈ വിഷയം പ്രതിഫലിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. ജൂലൈ 28-ന് ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളിലെ ഏകദേശം 1,500 വിദ്യാര്‍ത്ഥികള്‍, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി എന്നിവയുടെ അഭാവം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുകയുണ്ടായി. ക്ലാസ് മുറികളിലെ പഠനത്തില്‍ സാങ്കേതികവിദ്യ നിര്‍ണായകമായി മാറിക്കൊണ്ടിരിക്കുമ്പോഴും നിലനില്‍ക്കുന്ന ഡിജിറ്റല്‍ അസമത്വം എടുത്തുകാട്ടിക്കൊണ്ട്, മൂന്നിലൊന്ന് സ്‌കൂളുകളിലും ഇപ്പോഴും കമ്പ്യൂട്ടറുകളോ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയോ ഇല്ലെന്ന് നിതി ആയോഗ് റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നു.

Content Highlights: Official data points to significant gaps in India’s school education system, with nearly 10 lakh teacher posts reportedly vacant. The UDISE Plus 2025-26 and parliamentary committee reports also highlight shortages in functional electricity and computer facilities across thousands of schools, amid growing concerns among younger students.

To advertise here,contact us