ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഭാരതി മുഖി (26) ആണ് മരിച്ചത്. ഹൈദരാബാദില്‍ ഓഗസ്റ്റ് 16 നായിരുന്നു സംഭവം. പവന്‍ കല്യാണിന്റെ പാര്‍ട്ടിയായ ജനസേനയുടെ രാജ്യസഭാംഗം ലിംഗമാനേനി രമേഷിന്റെ മകന്‍ ലിംഗമാനേനി സഞ്ജൂഷ് ഓടിച്ച ആഡംബര കാറാണ് യുവതിയെ ഇടിച്ചത്. ഇനോര്‍ബിറ്റ് മാളിലെ ഒരു തുണിക്കടയിലെ ജീവനക്കാരിയായിരുന്നു മരണപ്പെട്ട യുവതി.
മധപുരിയില്‍വെച്ച് തന്റെ ജോലി സ്ഥലത്തേക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. സഞ്ജുഷ് ഓടിച്ചിരുന്ന കാര്‍ അമിത വേഗത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. വണ്ടി ഓടിച്ചത് സഞ്ജുഷ് ആണെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും പ്രതിയെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയായ പവന്‍ കല്യാണിന്റെ പാര്‍ട്ടിയായ ജനസേനയുടെ എംപിയും വ്യവസായിയുമാണ് സഞ്ജുഷിന്റെ പിതാവ് എല്‍ രമേഷ്.
Content Highlight : Young woman lost thair life after being hit by a car driven by a Rajya Sabha member's son