പൊലീസ് അറസ്റ്റ് ചെയ്യാൻ വന്നത് പിന്തുടർന്ന്, ഫോൺ ചോർത്തുന്നുണ്ട് എന്ന കാര്യം ഉറപ്പാണ്: ഐഷി ഘോഷ്

രാജ്യത്ത് ഭയം പുനഃസ്ഥാപിക്കാനാണ് നീക്കമെന്നും ഐഷി പറഞ്ഞു

ന്യൂഡൽഹി: ഡൽഹി പൊലീസിൻ്റെ അറസ്റ്റ് നീക്കത്തിനെതിരെ പ്രതികരിച്ച് എസ്എഫ്ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ്. പൊലീസ് അറസ്റ്റ് ചെയ്യാൻ വന്നത് പിന്തുടർന്നാണെന്നും താൻ പോയ സ്ഥലം പൊലീസിന് എങ്ങനെ മനസിലായെന്നും ഐഷി ഘോഷ് ചോദിച്ചു. ഫോൺ വിവരങ്ങൾ പൊലീസ് ചോർത്തുന്നുണ്ടെന്ന കാര്യം വ്യക്തമാണെന്നും ഐഷി പറഞ്ഞു. അറസ്റ്റ് വാറണ്ട് പോലും ഇല്ലാതെയാണ് പൊലീസ് വന്നതെന്നും ഐഷി ചൂണ്ടിക്കാട്ടി. ഡൽഹിയിൽ വാർത്താസമ്മേളനത്തിലായിരുന്നു ഐഷിയുടെ പ്രതികരണം.

അറസ്റ്റ് നോട്ടീസ് നല്‍കാനാണെങ്കില്‍ വീട്ടിലോ, യൂണിവേഴ്‌സിറ്റിയിലോ, തന്റെ ഓഫീസായ എസ്എഫ്‌ഐ സെന്ററിലോ വരാമായിരുന്നു. ഇതൊന്നും ചെയ്യാതെ പൊലീസ് കൃത്യമായി തന്നെ പിന്തുര്‍ന്ന് എകെജി ഭവൻ വരെ എത്തി. തന്റെ ലൊക്കേഷന്‍ വിവരങ്ങള്‍ പൊലീസിന് എങ്ങനെ ലഭിച്ചുവെന്ന് ഐഷി ചോദിച്ചു.

രാജ്യത്ത് ഭയം പുനഃസ്ഥാപിക്കാനാണ് നീക്കമെന്നും ഐഷി പറഞ്ഞു. ക്രിമിനലുകള്‍ സിജെപി സമരത്തില്‍ പങ്കെടുത്തു എന്നാണ് പൊലീസ് പറയുന്നത്. 2,800 ക്രിമിനലുകള്‍ പങ്കെടുത്തു എന്നാണ് പൊലീസ് കണക്ക്. അങ്ങനെ എങ്കില്‍ ആ ക്രിമിനലുകളുടെ പേര് വിവരം പുറത്തുവിടണം. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസുമായി സംസാരിച്ചിരുന്നു. സ്റ്റേഷനില്‍ നേരിട്ടെത്തി കാണാമെന്ന് പറഞ്ഞിരുന്നു. ഇതിനിടയിലാണ് പൊലീസിന്റെ അപ്രഖ്യാപിത നീക്കം. യാതൊരു മുന്നറിയിപ്പുമില്ലാതെ പിന്തുര്‍ന്ന് എത്തി അറസ്റ്റ് ചെയ്യാനാണ് ശ്രമിച്ചത്. കേസിനെ കുറിച്ച് തന്റെ അഭിഭാഷകനുമായി സംസാരിച്ച് നിയമപരമായി മുന്നോട്ട് പോകുന്ന സമയത്താണ് പൊലീസ് എത്തുന്നതെന്നും ഐഷി പറഞ്ഞു.

ഒരു വാറണ്ടോ, എന്തിന് പൊലീസ് യൂണിഫോം പൊലും ധരിക്കാതെയാണ് അവർ എത്തിയത്. അറസ്റ്റ് ചെയ്യുകയാണെന്നും ഇപ്പോള്‍ തന്നെ പൊലീസിന്റെ കൂടെ വരണമെന്നുമാണ് പറഞ്ഞത്. എന്നാല്‍ അഭിഭാഷകൻ ഇല്ലാത്ത സാഹചര്യത്തിൽ വരാൻ കഴിയില്ലെന്ന് താൻ പറഞ്ഞു. ഒരു പൊളിറ്റിക്കൽ സ്ഥാപനത്തില്‍ കയറി തന്നെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യണമെങ്കില്‍ നിയമപരമായി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും താൻ ആവശ്യപ്പെട്ടു. ഇതിനിടെ ഉദ്യോഗസ്ഥ യൂണിഫോം ധരിക്കാത്തത് ജോണ്‍ ബ്രിട്ടാസ് എംപി ചോദ്യംചെയ്തു. ഹൈക്കോടതിയില്‍ പോയി മടങ്ങി വരുന്നതിനിടെ മഴ പെയ്‌തെന്നും മഴ നനഞ്ഞതിനെ തുടര്‍ന്നാണ് യൂണിഫോം ഒഴിവാക്കിയതെന്നുമാണ് അവർ മറുപടി പറഞ്ഞത്. പൊലീസ് ഭയം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ഐഷി കൂട്ടിച്ചേർത്തു.

Content Highlights: SFI leader Aishe Ghosh has responded to the arrest warrant action initiated by Delhi Police against her, raising concerns over the proceedings.

To advertise here,contact us