ഗുജറാത്തിലെ ഗിർനാർ തീർത്ഥാടനത്തിനിടെ സിംഹത്തിന്റെ ആക്രമണത്തിൽ 11 വയസ്സുകാരൻ കൊല്ലപ്പെട്ടു

സംഭവത്തില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് ആരോപണം

അഹമ്മദാബാദ്: ഗുജറാത്തിലെ ഗിര്‍നാര്‍ തീര്‍ത്ഥാടനത്തിനിടെ സിംഹത്തിന്റെ ആക്രമണത്തില്‍ 11 വയസുകാരന്‍ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ഖേഡ ജില്ലയില്‍ നിന്നുള്ള 11 വയസ്സുള്ള ഒരു ആണ്‍കുട്ടിക്കാണ് ജീവന്‍ നഷ്ടമായത്. ഗിര്‍നാര്‍ പടിക്കെട്ടിന്റെ 50-ാം പടിക്ക് സമീപമാണ് സിംഹത്തിന്റെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് ആരോപണം. തീര്‍ത്ഥാടകരെത്തുന്ന സ്ഥലത്ത് വന്യമൃഗങ്ങള്‍ എങ്ങനെ എത്തിയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യമുയര്‍ത്തി.

വഴി അടച്ചിട്ടിരിക്കുകയാണെന്നും മൂന്ന് സിംഹങ്ങളെ പിടികൂടിയിട്ടുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. ആക്രമണം നടത്തിയതായി സംശയിക്കുന്ന സിംഹത്തെ ഉദ്യോഗസ്ഥര്‍ പിടികൂടിയെന്ന് അക്ഷയ് ജോഷി, ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പറഞ്ഞു. വെറ്ററിനറി പരിശോധനയില്‍, സിംഹം മനുഷ്യശരീരഭാഗങ്ങള്‍ കഴിച്ചതായി കണ്ടെത്തിയിരുന്നു. സംശയിക്കപ്പെടുന്ന മറ്റ് രണ്ട് സിംഹങ്ങളെ പിന്നീട് പിടികൂടിയെന്നും കൂടുതല്‍ പരിശോധനയ്ക്കായി മൂന്ന് സിംഹങ്ങളെയും ജുനാഗഡിലെ സക്കര്‍ബാഗ് മൃഗശാലയിലേക്ക് മാറ്റുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: An 11-year-old boy died after being attacked by a lion during the Girnar pilgrimage in Gujarat. The incident occurred while devotees were visiting the religious site, prompting concern over wildlife safety in the area.

To advertise here,contact us