ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരകേന്ദ്രങ്ങളെ തകര്‍ത്തപ്പോള്‍ അതിന്റെ മുഴക്കം ലോകമെമ്പാടും കേട്ടു: പ്രധാനമന്ത്രി

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം വളരെയധികം ഉയരങ്ങളിലെത്തിയിട്ടുണ്ടെന്നും മോദി

മെല്‍ബണ്‍: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ കഴിവും വിശ്വാസ്യതയും ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓപ്പറേഷന്‍ സിന്ദൂറിനെ മുന്‍ നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയയിലെ ഐക്കോണിക് മാര്‍വല്‍ സ്റ്റേഡിയത്തില്‍ മുപ്പതിനായിരത്തിലധികം വരുന്ന ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരകേന്ദ്രങ്ങളെ തകര്‍ത്തപ്പോള്‍ അതിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് അദ്ദേഹം പറഞ്ഞു. 'ഭീകര കേന്ദ്രങ്ങള്‍ക്കുനേരെ നടത്തിയ ആക്രമണം നിങ്ങളില്‍ അഭിമാനമുണ്ടാക്കിയോ, ഇല്ലയോ?', എന്ന് ഓസ്ട്രേലിയയിലെ മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തോട് മോദി ചോദിച്ചു.

26 സാധാരണക്കാരുടെ ജീവന്‍ കവര്‍ന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ നിശ്ചയദാര്‍ഢ്യത്തോടെയുള്ള മറുപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് പ്രധാന ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ വിജയകരമായി തകര്‍ത്തു. നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടതായും ഭീകരവാദത്തോടുള്ള ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നയമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍, മെയ്ക്ക് ഇന്‍ ഇന്ത്യ' ഒരു ആഗോള ബ്രാന്‍ഡായി പരിണമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങളുടെ മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക്സും ലോകമെമ്പാടുമുള്ള വിപണികളില്‍ എത്തിയിട്ടുണ്ട്. ഞങ്ങളുടെ ഓട്ടോമൊബൈല്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ അവയുടെ ആഗോള സാന്നിധ്യം അടയാളപ്പെടുത്തി', അദ്ദേഹം പറഞ്ഞു.

12 വർഷത്തിനിടെ ഇത് തന്റെ മൂന്നാമത്തെ ഓസ്‌ട്രേലിയൻ സന്ദർശനമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം വളരെയധികം ഉയരങ്ങളിൽ എത്തിയിട്ടുണ്ടെന്നും ഇന്ത്യൻ പ്രവാസികൾ ഇതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും പറഞ്ഞു.

'2014-ൽ ഞാൻ ഓസ്‌ട്രേലിയ സന്ദർശിച്ചു. 28 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായിട്ടായിരുന്നു അന്ന് രാജ്യം സന്ദർശിക്കുന്നത്. ഇനി 28 വർഷം കാത്തിരിക്കേണ്ടി വരില്ലെന്ന് ഞാൻ അന്ന് പറഞ്ഞത് നിങ്ങൾ ഓർക്കുന്നുണ്ടാകും. കഴിഞ്ഞ 12 വർഷത്തിനിടെ ഇത് എന്റെ മൂന്നാമത്തെ സന്ദർശനമാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം എത്രത്തോളം ഉയരങ്ങളിൽ എത്തിയിരിക്കുന്നുവെന്ന് ഇത് തെളിയിക്കുന്നു. ഇതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് ആരാണെന്ന് നിങ്ങൾക്കറിയാമോ? അത് മോദിയായിരുന്നില്ല, നിങ്ങളെല്ലാവരും ആയിരുന്നു', അദ്ദേഹം പറഞ്ഞു.

Content Highlights: PM Modi highlights India's growth, global trust at Melbourne diaspora event

To advertise here,contact us