കൊൽക്കട്ട: പശ്ചിമബംഗാളിലെ ബിജെപി സർക്കാരിൻ്റെ മതാടിസ്ഥാനത്തിലുള്ള ഉത്തരവുകൾക്കെതിരെ സിപിഐഎം. മദ്രസകളിലും സ്കൂളുകളിലും വന്ദേ മാതരം നിർബന്ധമാക്കിയ ഉത്തരവ് സിപിഐഎം ഹൈക്കോടതിയിൽ ചോദ്യം ചെയ്യനാണ് സിപിഐഎം തീരുമാനം. സിപിഐഎം നേതാവും മുൻ എംപിയുമായ ബികാസ് രഞ്ജന്‍ ഭട്ടാചാര്യയാണ് സിപിഐഎമ്മിൻ്റെ നിലപാട് വ്യക്തമാക്കിയത്.
മതം പരിഗണിച്ച് പശ്ചിമബംഗാളിലെ ബിജെപി സർക്കാർ എടുക്കുന്ന ഏതൊരു തീരുമാനത്തേയും പരാജയപ്പെടുത്തുമെന്ന് സിപിഐഎം നേതാവ് വ്യക്തമാക്കി. കശാപ്പ് നിയന്ത്രിക്കാൻ കൊണ്ടുവന്ന ഉത്തരവിനെയും സിപിഐഎം ചോദ്യം ചെയ്തു. നിലവിലെ നിയമത്തിന് എതിരെ ഹിന്ദു വിഭാഗത്തിൽ പെട്ട കന്നുകാലി കച്ചവടക്കാർ പോലും ആശങ്കയിലാണെന്ന് റിപ്പോർട്ടുകളുണ്ട്.
പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ ജനങ്ങളെ ഉപദ്രവിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമും കുറ്റപ്പെടുത്തിയിരുന്നു. കശാപ്പ് നിയന്ത്രണം ഹിന്ദു-മുസ്ലീം പ്രശ്നമല്ലെന്നും പശുക്കളെ വളർത്തുന്ന എല്ലാവരും തെരുവിലിറങ്ങിയിരിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചിരുന്നു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ പശു വളർത്തലിനെയും ആശ്രയിച്ചിരിക്കുന്നു. സർക്കാർ ഇത് മനസ്സിലാക്കമെന്നും മുഹമ്മദ് സലീം ആവശ്യപ്പെട്ടിരുന്നു.
സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ഉടനീളമുള്ള എല്ലാ സ്കൂളുകളിലും ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പുള്ള സ്കൂൾ അസംബ്ലി പ്രാർത്ഥനകളിൽ "വന്ദേ മാതരം" ആലപിക്കുന്നത് പശ്ചിമ ബംഗാൾ സർക്കാർ അടിയന്തര പ്രാബല്യത്തോടെ നിർബന്ധമാക്കിയിരുന്നു. മെയ് 14നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.