14 മാസമായി കോമയിൽ; അമേരിക്കയില്‍ വാഹനമിടിച്ച് പരിക്കേറ്റ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു

മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നീലത്തിന്റെ അവയവങ്ങൾ ദാനംചെയ്യാൻ പിതാവ് സമ്മതം നൽകിയതായി ബന്ധുക്കൾ പറഞ്ഞു

മുംബൈ: അമേരിക്കയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് കോമയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചു. മഹാരാഷ്ട്രയിലെ സത്താറ സ്വദേശിനിയായ നീലം ഷിന്ദേ(35) ആണ് മരിച്ചത്. കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ വെച്ച് മാര്‍ച്ച് 28 നാണ് മരിച്ചത്. ഇന്ന് കാലിഫോർണിയയിലെ മൗണ്ട് വെർനോൺ മെമ്മോറിയൽ പാർക്കിൽ സംസ്‌കാര ചടങ്ങുകള്‍ നടന്നെന്നും ബന്ധുക്കള്‍ അറിയിച്ചു.

കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിങ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു നീലം ഷിന്ദേ. 2025 ഫെബ്രുവരി 14 നാണ് നീലം ഷിന്ദേയ്ക്ക് വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റത്. രാവിലെ നടക്കാനിറങ്ങിയ നീലം ഷിന്ദേയെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നീലം ഷിന്ദ കോമയിലായി. തുടര്‍ന്ന് കഴിഞ്ഞ 14 മാസമായി ഇവര്‍ ചികിത്സയിലായിരുന്നു.

ഗുരുതര പരിക്കേറ്റ നീലം ഷിന്ദേയെ കാണാനായി അമേരിക്കയ്ക്ക് പോകാൻ പിതാവിന് വിസ ലഭിക്കാൻ താമസമുണ്ടായത് നേരത്തെ ചർച്ചയായിരുന്നു. പിതാവിന്റെ വിഷമകരമായ സാഹചര്യം വാർത്തയായതോടെ സുപ്രിയ സുലേ എം പി ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെട്ടു. തുടർന്ന് നീലം ഷിന്ദേയുടെ പിതാവ് തനാജിയ്ക്കും മറ്റൊരു ബന്ധുവിനും അമേരിക്കയിലേക്കുള്ള വിസ ശരിയായി. രണ്ടുമാസത്തെ വിസ കാലാവധി കഴിഞ്ഞതോടെ ഇരുവരും പിന്നീട് നാട്ടിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് അമേരിക്കയിലുള്ള ബന്ധുക്കളിലൊരാളാണ് നീലം ഷിന്ദേയ്‌ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നത്.

മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നീലത്തിന്റെ അവയവങ്ങൾ ദാനംചെയ്യാൻ പിതാവ് സമ്മതം നൽകിയതായി ബന്ധുക്കൾ പറഞ്ഞു. സംസ്‌കാരത്തിന് മുൻപായി ചർമ്മവും കോർണിയയും ദാനംചെയ്യാനായി ശേഖരിച്ചിരുന്നു.

പൂണെയിൽനിന്ന് ബി ടെക്ക് പഠിച്ചിറങ്ങിയ നീലം ഷിന്ദേ അമേരിക്കയിൽ നാസയിൽ ഒരുവർഷത്തെ ഇന്റേൺഷിപ്പും പൂർത്തിയാക്കിയിരുന്നു.

Content Highlight : An Indian student who was in a coma after being injured in a car accident in the United States has died. The deceased has been identified as Neelam Shinde (35), a native of Satara, Maharashtra.

To advertise here,contact us