വിശാഖപട്ടണം : ആന്ധ്രപ്രദേശിൽ പടക്കനിർമാണ ശാലയിൽ വൻ തീപിടിത്തം. 20 പേർ മരിക്കുകയും ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആന്ധ്രയിലെ കാക്കിനാഡയിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ 20 പേർ മരിച്ചതായി ഞങ്ങൾക്ക് വിവരം ലഭിച്ചുവെന്ന് കാക്കിനാഡ പൊലീസ് സൂപ്രണ്ട് ജി ബിന്ദു മാധവ് പിടിഐയോട് പറഞ്ഞു.
കാക്കിനട ജില്ലയിലെ വെറ്റ്‌ലപാലം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സൂര്യശ്രീ പടക്കശാലയിലാണ് സ്‌ഫോടനം നടന്നത്. ഇന്ന് ഉച്ചയ്‌ക്കാണ് സ്‌ഫോടനം നടന്നത്. മരിച്ചവർ കൂടുതലും സ്‌ത്രീകളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അപകടത്തിൻ്റെ അവലോകനം നടത്തി. രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടതിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. അടിയന്തര സഹായം നൽകണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടു. അപകട സ്ഥലം സന്ദർശിക്കാൻ മന്ത്രിമാരോടും മുതിർന്ന ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
സ്‌ഫോടനത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
കാക്കിനാഡ ഗവൺമെൻ്റ് ആശുപത്രിയിൽ 90 മുതൽ 100 ശതമാനം വരെ പൊള്ളലേറ്റ ആറ് രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇവർ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.
Content Highlight : A massive fire broke out at a firecracker manufacturing unit in Andhra Pradesh, leaving at least 20 people dead.