തിരുവനന്തപുരം: പിണറായി വിജയന്‍ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന പ്രസ്താവനയ്ക്ക് പിന്നാലെ മണിശങ്കര്‍ അയ്യരെ തള്ളി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മണിശങ്കര്‍ അയ്യര്‍ക്ക് കോണ്‍ഗ്രസുമായി യാതൊപു ബന്ധമില്ലെന്നായിരുന്നു കോൺഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞത്. മണിശങ്കര്‍ പറയുന്നത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും പവന്‍ ഖേര എക്സിൽ കുറിച്ചു.
പിണറായി വിജയൻ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്നായിരുന്നു കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ പറഞ്ഞത്. 'വിഷൻ 2031' അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയിൽ പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു മണിശങ്കർ അയ്യരുടെ പരാമർശം. 'അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ' എന്നായിരുന്നു മണിശങ്കർ അയ്യർ പറഞ്ഞത്. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെ പുകഴ്ത്തിയ മണിശങ്കർ അയ്യർ, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ചിരുന്നു. സമൂഹത്തിന്റെ മുന്നേറ്റത്തിനായി മഹാത്മാ ഗാന്ധി കാണിച്ചുതന്ന ദിശയിലൂടെ പ്രവർത്തിച്ച സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. പുതിയൊരു ഇന്ത്യയെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടിയാണെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം സമ്മേളനം ബഹിഷ്‌കരിച്ച തന്റെ പാർട്ടി സഹപ്രവർത്തകരുടെ നടപടിയിൽ വളരെയധികം ഖേദിക്കുന്നു. ഇന്ന് നമ്മോടൊപ്പമില്ലാത്ത മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയങ്ങൾ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മണിശങ്കര്‍ അയ്യരുടെ പ്രസ്താവന അഭിമാനം പകരുന്നതാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയെ കേരളം യാഥാര്‍ത്ഥ്യമാക്കിയതായി മണിശങ്കര്‍ അയ്യര്‍ ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. രാജ്യത്തിന് മാതൃകയാകുന്ന ഇടത് സര്‍ക്കാര്‍ തുടരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മണിശങ്കർ അയ്യർ പറഞ്ഞു. രാജീവ് ഗാന്ധിയുടെ വികേന്ദ്രീകരണ ആശയങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കിയത് കേരളമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് കൈവിട്ട ദൗത്യം ഇടത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മണിശങ്കര്‍ അയ്യര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ വികസനത്തിന്റെയും ജനകീയ ആസൂത്രണത്തിന്റെയും കാര്യത്തില്‍ കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞിരുന്നു.
Content Highlights- The Congress high command has rejected Mani Shankar’s remark suggesting Pinarayi Vijayan as the next Chief Minister.