പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ഗാര്‍ഹിക സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുകയാണ്

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും കോഴിക്കോട് 1719 രൂപയും തിരുവനന്തപുരത്ത് 1730 രൂപയും വാണിജ്യ എല്‍പിജി സിലിണ്ടറിന് നല്‍കേണ്ടിവരും. ജനുവരി ഒന്ന് മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വന്നു. 14 കിലോ ഗാര്‍ഹിക എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

ഡിസംബര്‍ ഒന്നിന് 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില നേരിയ തോതില്‍ കുറച്ചിരുന്നു. ഡല്‍ഹിയിലും കൊല്‍ക്കത്തയിലും 10 രൂപ കുറച്ചപ്പോള്‍ മുംബൈയിലും ചെന്നൈയിലും 11 രൂപ കുറച്ചു. വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധന വിലക്കയറ്റത്തിന് കാരണമാകുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. രാജ്യാന്തര ക്രൂഡ് ഓയില്‍ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് പൊതുമേഖലാ എണ്ണ വിതരണ കമ്പനികള്‍ എല്‍പിജി വില പരിഷ്‌കരിക്കുന്നത്. നിലവില്‍ രാജ്യാന്തര വില താരതമ്യേന കുറഞ്ഞുനില്‍ക്കുകയാണെങ്കിലും എല്‍പിജി വില കൂട്ടുകയായിരുന്നു.

എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുകയാണ്. 14 കിലോ ഗാര്‍ഹിക സിലിണ്ടറിന് കൊച്ചിയില്‍ വില 860 രൂപയാണ്. തിരുവനന്തപുരത്ത് 862 രൂപയും കോഴിക്കോട് 861 രൂപയുമാണ് വില. 2024 മാര്‍ച്ച് എട്ടിനായിരുന്നു അവസാനമായി ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ വില കുറച്ചത്.

Content Highlights: commercial lpg cylinder price hiked by 111 new year morning

To advertise here,contact us