ജന്മാഷ്ടമി ആഘോഷങ്ങൾക്കിടെ ഷോക്കേറ്റു; അഞ്ചുപേർക്ക് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്

ഷോക്കേറ്റതിന്റെ ആഘാതത്തിൽ ഇവർ തെറിച്ചുവീണു

ഹൈദരാബാദ്: ജന്മാഷ്ടമി ആഘോഷങ്ങൾക്കിടെ ഷോക്കേറ്റ് അഞ്ചുപേർക്ക് ദാരുണാന്ത്യം. നാല് പേർക്ക് പരിക്കേറ്റു.രാമന്തപൂരിലെ ഗോകുൽനഗറിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രഥം വൈദ്യുത കമ്പിയിൽ തട്ടിയായിരുന്നു അപകടം. കൃഷ്ണ (21), രുദ്ര വികാസ് (39), രാജേന്ദ്ര റെഡ്ഡി (45), ശ്രീകാന്ത് റെഡ്ഡി (35), സുരേഷ് യാദവ് (34) എന്നിവരാണ് മരിച്ചത്.

ഘോഷയാത്രയ്ക്കിടെ രഥം വഹിച്ചുകൊണ്ടിരുന്ന വാഹനം തകരാറിലായതിനെ തുടർന്ന് ഒമ്പത് പേരടങ്ങുന്ന ഒരു സംഘം രഥത്തെ കൈകളിൽ താങ്ങി കൊണ്ടുപോകുകയായിരുന്നു. ഷോക്കേറ്റതിന്റെ ആഘാതത്തിൽ ഇവർ തെറിച്ചുവീണു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവർക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രഥമശുശ്രൂഷ നൽകുകയും പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അഞ്ച് പേർ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡിയുടെ ഗൺമാൻ ശ്രീനിവാസും പരിക്കേറ്റവരുടെ കൂട്ടത്തിലുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സെക്കന്തരാബാദിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Content Highlights: Five Electrocuted To Death During Janmashtami Celebrations In Hyderabad

To advertise here,contact us