കാമുകിക്കായി ഭാര്യയെ കൊലപ്പെടുത്തി ബിജെപി നേതാവ്; പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് മൊഴി

ആഗസ്റ്റ് 10നാണ് രോഹിത് സെയ്‌നിയുടെ ഭാര്യ സഞ്ജുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷ്ടാക്കൾ ഭാര്യയെ കൊലപ്പെടുത്തിയതാണെന്നായിരുന്നു രോഹിതിന്‍റെ ആരോപണം

അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ ഭാര്യയെ കൊലപ്പെടുത്തിയ ബിജെപി നേതാവും കാമുകിയും പിടിയിൽ. ബിജെപി നേതാവ് രോഹിത് സെയ്‌നി, കാമുകി റിതു സെയ്‌നി എന്നിവരാണ് പൊലീസ് പിടിയിലായത്. ആഗസ്റ്റ് 10നാണ് രോഹിത് സെയ്‌നിയുടെ ഭാര്യ സഞ്ജുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷ്ടാക്കൾ ഭാര്യയെ കൊലപ്പെടുത്തിയതാണെന്നായിരുന്നു രോഹിത് ആരോപിച്ചിരുന്നത്.

പിന്നാലെ അജ്ഞാത സംഘത്തിനായി പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും രോഹിത് പലപ്പോഴായി നൽകിയ മൊഴിയില്‍ പൊരുത്തക്കേട് മനസിലാക്കിയ പൊലീസിന് സംശയം തോന്നുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ രോഹിത് കുറ്റം സമ്മതിച്ചു. കാമുകിയുടെ താൽപര്യപ്രകാരമാണ് താൻ ഭാര്യയെ കൊലപ്പെടുത്തിയതെന്നും പറഞ്ഞു.

ഏറെ കാലമായി രോഹിതും റിതുവും പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാൻ സഞ്ജു തടസമാകുമെന്ന് റിതു രോഹിതിനോട് പറഞ്ഞിരുന്നു. പിന്നാലെയാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകം നടത്തിയത് താനാണെന്ന് രോഹിത് പൊലീസിനോട് സമ്മതിച്ചു. ഇരുവരും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ അതിവേഗമാണ് പ്രതികളെ കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

Content Highlights: BJP leader kills wife at girlfriends behest in Rajasthan

To advertise here,contact us